
പാലക്കാട് : പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവെച്ചു. തൽസ്ഥിതി ഒരു മാസം വരെ തുടരാൻ ഇന്നത്തെ യോഗത്തിൽ തീരുമാനമായി. വിദഗ്ധ സമിതിയെ തീരുമാനിച്ച് ഒരു മാസത്തിനകം വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തും. അടുത്ത ഫെബ്രുവരി 5 വരെ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കില്ല. വടക്കഞ്ചേരിയിൽ പി പി സുമോദ് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തത്.
ട്രോൾ കമ്പനി അധികൃതർ 5 കിലോമീറ്റർ പരിധിയിൽ സൗജന്യം അനുവദിക്കാമെന്നും, ബാക്കിയുള്ള പ്രദേശവാസികൾക്ക് മാസ പാസ് എന്ന വ്യവസ്ഥയിൽ തുടരാമെന്ന് ടോൾ കമ്പനി അറിയിച്ചെങ്കിലും യാതൊരു കാരണവശാലും തങ്ങൾ പണം നൽകി യാത്ര ചെയ്യില്ലെന്ന് ഉറച്ച നിലപാടിൽ ആയിരുന്നു പ്രദേശവാസികൾ. തുടർന്ന് 5 പഞ്ചായത്തുകളിലെ നാല് ചക്രവാഹനങ്ങളുടെ കണക്കെടുക്കാനും എംപി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ അടുത്തമാസം 5 നകം ചർച്ച നടത്താനും തീരുമാനിച്ചു. 5 പഞ്ചായത്തുകളിലായി എത്ര നാലു ചക്ര വാഹനങ്ങൾ ടോൾ പ്ലാസ വഴി ഒരു മാസം കടന്നു പോകുന്നുവെന്ന കണക്ക് ജനുവരി 30 നകം വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ എടുക്കാനും തീരുമാനിച്ചു. എങ്കിൽ മാത്രമേ സൗജന്യമായി പോകേണ്ടവർ ആരൊക്കെയെന്ന് കൃത്യമായ ഒരു ഡാറ്റ ശേഖരിക്കാൻ കഴിയൂവെന്നും എംഎൽഎ യോഗത്തിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam