ദുരന്തമുഖത്ത് മണ്ണിനടിയിലുള്ള 21 പേർക്കായി ഇപ്പോഴും തെരച്ചിൽ നടക്കുമ്പോഴാണ് പുരോഹിത സംഘം ഇവിടെയെത്തി ഫോട്ടോയെടുത്തത്
നിലമ്പൂർ: ഉരുൾപൊട്ടലിൽ വൻ നാശനഷ്‌ടമുണ്ടായ കവളപ്പാറയിൽ നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്ത ക്രൈസ്‌തവ പുരോഹിതർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം. കവളപ്പാറയിൽ മണ്ണിനടിയിൽ ഉള്ള 21 പേർക്കായി ഇപ്പോഴും ഊർജ്ജിതമായ തെരച്ചിൽ നടക്കുന്നതിനിടെയാണ് ഇവിടെയെത്തിയ പുരോഹിതർ ഗ്രൂപ്പ് ഫോട്ടോ പകർത്തിയത്.
ദുരന്തം നടന്ന മുത്തപ്പൻ കുന്ന് പശ്ചാത്തലത്തിൽ വരുന്നതാണ് ചിത്രം. ഉന്നത പദവി അലങ്കരിക്കുന്ന പുരോഹിതനടക്കം 12 പേരാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
മുത്തപ്പൻ കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞുണ്ടായ അപകടത്തിൽ 59 പേരെയാണ് കാണാതായത്. ഒൻപത് ദിവസത്തെ പരിശ്രമത്തിനൊടുവിൽ 38 പേരെയാണ് കണ്ടെത്തിയത്. ഇനിയും 21 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായി 15 മണ്ണ്മാന്തി യന്ത്രങ്ങളാണ് കവളപ്പാറയിൽ ഇപ്പോൾ തെരച്ചിലിനായി ഉപയോഗിക്കുന്നത്.