പൗരത്വ നിയമ ഭേദഗതി: ഹർത്താൽ നിയമ വിരുദ്ധമെന്ന് പൊലീസ്, നടത്തിയാൽ കർശന നടപടി

By Web TeamFirst Published Dec 15, 2019, 7:18 PM IST
Highlights

പൗരത്വ നിയമഭേദഗതിക്കെതിരെ ചില സംഘടനകൾ നടത്താൻ തീരുമാനിച്ച ഹർത്താലിനെ പിന്തുണക്കില്ലെന്ന് പ്രധാന മുസ്ലിം സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. ലീഗ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

തിരുവനന്തപുരം: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ വിവിധ സംഘടനകൾ സംസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താൽ നിയമവിരുദ്ധമെന്ന് പൊലീസ്. സംയുക്തഹർത്താൽ എന്ന തരത്തിലുള്ള പ്രചാരണവുമായി സാമൂഹ്യമാധ്യമങ്ങളിൽ സജീവ പ്രചാരണം നടക്കുന്നുണ്ടെങ്കിലും അത്തരത്തിലൊരു നോട്ടീസും കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിക്കുന്നു. ഏഴ് ദിവസം മുമ്പേ ഹർത്താൽ നടത്താനുദ്ദേശിക്കുന്ന സംഘടന നോട്ടീസ് തരണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അത്തരത്തിൽ ഒരു സംഘടനയും അറിയിപ്പ് നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

എല്ലാ ജില്ലകളിലെയും പൊലീസ് മേധാവിമാരാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. നിയമവിരുദ്ധമായി ഹർത്താൽ നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നാണ് ഹർത്താലിലെ മുന്നറിയിപ്പ്. എസ്‍ഡിപിഐ, ബിഎസ്‍പി, എസ്ഐഒ എന്നീ സംഘടനകളാണ് നിലവിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ പ്രമുഖ മുസ്ലിം സംഘടനകളെല്ലാം ഈ ഹർത്താലിന് പിന്തുണയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കി. 

തീവ്ര നിലപാടുകാരുമായി സഹകരിക്കില്ലെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ വ്യക്തമാക്കിയത്. ആദ്യം ഹർത്താലിനോട് അനുകൂല നിലപാട് സ്വീകരിച്ച ഇ കെ സുന്നി വിഭാഗം ഇപ്പോൾ യോജിച്ചുള്ള ഹർത്താലിനോട് മാത്രമേ സഹകരിക്കേണ്ടതള്ളൂ എന്ന നിലപാടിലാണ്. മുജാഹിദ് വിഭാഗവും ഈ ഹർത്താലിനെ പിന്തുണക്കുന്നില്ല. ഹർത്താലുമായി ബന്ധപ്പെട്ട പ്രചാരണപ്രവർത്തനങ്ങളിൽ യൂത്ത് ലീഗ് പങ്കാളിയാകരുതെന്ന് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. 

സിപിഎമ്മും ഹർത്താലിന് എതിരാണ്. ഹർത്താൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നാണ് ഇടത് സഖ്യകക്ഷിയായ ഐഎൻഎൽ പറയുന്നത്. കരുതലോടെ നീങ്ങാൻ മുസ്ലിം സംഘടനകൾ തന്നെ കേരളത്തിൽ തീരുമാനിക്കുന്നു. പ്രക്ഷുബ്ധാവസ്ഥ ഉണ്ടായാൽ അത് സമരത്തിന്‍റെ ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്നും മുസ്ലിം സംഘടനകൾ കരുതുന്നു. 

click me!