
കണ്ണൂർ : തലശേരി ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് നേരത്തേയുണ്ടായ തർക്കമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ. കൊലപാതകത്തിൽ പങ്കെടുത്തത് അഞ്ച് പേരാണ്. രണ്ട് പേർ സഹായം ചെയ്തു. ലഹരി വിൽപന ചോദ്യം ചെയ്തതാണോ കൊലപാതക കാരണമെന്ന് പരിശോധിക്കുന്നുണ്ടെന്നും കമ്മീഷ്ണർ പറഞ്ഞു. കൊലപാതകത്തിൽ ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിൽ അഞ്ച് പേർ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരാണ്. മുഖ്യപ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം തലശേരിയിലെ കൊലപാതകം നാടിനോടുളള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുന്നത് ലഹരിമാഫിയെ അസ്വസ്ഥതപ്പെടുത്തുന്നു. കർശന നടപടിയുണ്ടാകും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ലഹരി സംഘങ്ങളെ അമർച്ച ചെയ്യും. മരിച്ചവരുടെ കുടുംബാംഗങ്ങളെ നിസഹായവസ്ഥയില്‍ എത്തിച്ചുകൂടാ. അവർക്ക് കൈ താങ്ങാകാൻ സമൂഹത്തിനാകെ ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെയാണ് കണ്ണൂർ തലശേരിയിൽ സംഘർഷത്തിനിടെ സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചത്. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വിൽപ്പന ചോദ്യം ചെയ്തതും ചില സാമ്പത്തിക തർക്കവുമാണ് സംഘർഷത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയിൽ പറഞ്ഞിരുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്‍ററിനടുത്തുവച്ചാണ് മൂവർക്കും കുത്തേൽക്കുന്നത്. ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീർ എന്നിവരാണ് മരിച്ചത്. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.
Read More : തലശ്ശേരി ഇരട്ടക്കൊലക്കേസ്; പ്രതി പാറായി ബാബു ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam