
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശത്തിനായി സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തലവൻ തയ്യാറാക്കിയ സുരക്ഷാപദ്ധതി ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. സംഭവത്തില്‍ ഡിസിപി അന്വേഷണം തുടങ്ങിയെന്ന് സി എച്ച് നാഗരാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരത്തെ ഏതെങ്കിലും യൂണിറ്റിൽ നിന്നാണോ ചോർച്ചയെന്ന് പരിശോധിക്കുകയാണ്. ചോർച്ചയിൽ ഏതൊരു ആശങ്കയും വേണ്ടെന്നും പകരം പല സ്കീമുകളും പൊലീസ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സുരക്ഷ ക്രമീകരണങ്ങൾ ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മീഷണർ കൂട്ടിച്ചേര്‍ത്തു.
വിവിധ തീവ്ര സംഘടനകളിൽ നിന്ന് പ്രധാനമന്ത്രിക്കുള്ള ഭീഷണി സംബന്ധിച്ച വിവരങ്ങൾ, കേരള സന്ദർശന വേളയിലെ വിശദമായ പൊലീസ് വിന്യാസം എന്നിവ അടങ്ങിയ 49 പേജ് രേഖയാണ് കഴിഞ്ഞ ദിവസം ചോർന്നത്. കൊച്ചിയും തിരുവനന്തപുരവപമായുള്ള പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശത്തിന്റെ ഭാഗമായാണ് 49 പേജുള്ള സുരക്ഷ പദ്ധതി ഇൻറലിജൻസ് എഡിജിപി ടി കെ വിനോദ കുമാർ തയ്യാറാക്കിയത്. എസ്.പി.ജി ഉദ്യോഗസ്ഥർ, ഐബി ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ചർച്ചക്ക് ശേഷമാണ് പഴുതുടച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ തയ്യാറാക്കിയത്. പ്രധാനമന്ത്രി എത്തിചേരുന്നതുമുതൽ മടങ്ങി പോകുന്നതുവരെ ഏതൊക്കെ ഉദ്യോഗസ്ഥർ ഏതൊക്കെ പോയിന്റിലുണ്ടാകണം, അടിയന്തര ഘട്ടം വന്നാൽ ബദൽ മർഗങ്ങള്‍ ഉള്‍പ്പെടെയുളള പേപ്പറാണ് ചോർന്നത്.
വിവിധ തീവ്രവാദ സംഘടനകളിൽ നിന്നും പ്രാനമന്ത്രിക്കെതിരെയുള്ള ഭീഷണി റിപ്പോർട്ടിന്‍റെ ആദ്യഭാഗത്ത് വിവരിക്കുന്നത്. പുൽവാമയിലെ തീവ്രവാദ ആക്രമണവും, പിഎഫ്ഐ നിരോധിച്ചതിന് ശേഷമുള്ള സാഹചര്യലവും ഗൗരവത്തോടെ കണ്ട സുരക്ഷ ഒരുക്കേണ്ടതിന്‍റെ ആവശ്യം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൽ നിന്നും യുവതി യുവാക്കള്‍ ഐഎസിൽ ചേർന്നതിന് ശേഷം തീവ്രവാദ ആക്രമണത്തിന് ആഹ്വാനം ചെയ്തതും തീരദേശ വഴിയുളള ആക്രണത്തിനുള്ള സാധ്യതയും റിപ്പോട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രധാനമന്ത്രിക്കെതിരെ ചാവേർ ആക്രമണം നടത്തുമെന്ന് ബിജെപി ഓഫീസിലെത്തിയ കത്തും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പൊലീസ് ആസ്ഥാനത്തും സുരക്ഷ ഏകോപിക്കുന്ന തിരുവനന്തപുരം -കൊച്ചി കമ്മീഷണർമാർക്കും എസ്പിമാർക്കും അയച്ച് കൊടുത്ത സുരക്ഷ റിപ്പോർട്ട് എവിടെ നിന്നാണ് ചോർന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam