സീറ്റിനായി കെ സുധാകരനും അടൂർ പ്രകാശും വാദിച്ചു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന പാർട്ടി നിലപാടിന് നേതാക്കൾ വഴങ്ങിയിട്ടില്ല. രാഹുൽ ഗാന്ധിയുടെ വാഗ്ദാനമുണ്ടെന്നായിരുന്നു സുധാകരൻ്റെ വാദം. 

ദില്ലി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ വട്ട ചര്‍ച്ചകള്‍ ദില്ലിയില്‍ പുരോഗമിക്കുമ്പോള്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി ധാരണ തള്ളി കെ സുധാകരനും അടൂര്‍ പ്രകാശും. ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ടെന്നും സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചാല്‍ ശാസന നേരിടേണ്ടി വരുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരിച്ചടിച്ചു. സുധാകരന്‍ അനുകൂലികള്‍ കെ പിസിസിയിലേക്ക് പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ സുധാകരനെ അനുനയിപ്പിക്കാന്‍ സണ്ണി ജോസഫ് തന്നെ ഇടപെട്ടു. സിറ്റിംഗ് മണ്ഡലങ്ങളായ പെരുമ്പാവൂരിലെയും, സുല്‍ത്താന്‍ ബത്തേരിയിലെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഹൈക്കമാന്‍ഡ് നിലപാട് നിര്‍ണ്ണായകമാകും.

ഇന്ന് സ്ക്രീനിംഗ് കമ്മിറ്റിയുമായി അവസാന വട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ ദില്ലിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുള്ള കെ സുധാകരന്‍റെയും, സമുദായ സംഘടനവഴിയുള്ള അടൂര്‍ പ്രകാശിന്‍റെയും സമ്മര്‍ദ്ദം. കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിച്ച സുധാകരന്‍ ധര്‍മ്മടത്ത് പിണറായിക്കെതിരെ വേണമെങ്കിലും മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു കഴിഞ്ഞു. എംപിയായിരിക്കുന്നതിനേക്കാള്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു പോകാന്‍ അടൂര്‍ പ്രകാശും വെമ്പല്‍ കൊള്ളുകയാണ്. എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടെടുത്ത സംസ്ഥാന നേതൃത്വം സുധാകരന്‍റെയും അടൂര്‍ പ്രകാശിന്‍റെയും നീക്കങ്ങള്‍ക്ക് തടയിട്ടു.

നേതാക്കളുടെ താക്കീതെത്തിയതോടെ സുധാകരന്‍ അനുകൂലികള്‍ ഇളകി. സണ്ണി ജോസഫിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കെപിസിസിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. സുധാകരനെ അനുനയിപ്പിക്കാന്‍ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ഇടപെട്ടു. പ്രകടനം നടത്താനൊരുങ്ങി വരെ സുധാകരന്‍ പിന്തിരിപ്പിച്ചു. പ്രതിസന്ധിയിലായ നേതൃത്വം കണ്ണൂരില്‍ ആര് മത്സരിക്കണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.

YouTube video player