സിവിക് ചന്ദ്രൻ കേസ്: ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് സർക്കാർ, സിവികിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം

By Web TeamFirst Published Aug 22, 2022, 5:54 PM IST
Highlights

പരാമർശങ്ങൾ ഇരയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് സർക്കാർ. സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തത്

കൊച്ചി: സിവിക് ചന്ദ്രനെതിരെ ലൈംഗിക പീ‍ഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കണമെന്ന് സർക്കാർ. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. പരാമർശങ്ങൾ ഇരയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് സർക്കാർ വ്യക്തമാക്കി. സെഷൻസ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വസ്തുതകൾ പരിഗണിക്കാതെയാണ് മുൻകൂർ ജാമ്യം നൽകിയതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

എസ്‌സി എസ്ടി ആക്ട് നിലനിൽക്കില്ല: സിവികിനെതിരായ ആദ്യ പീഡന കേസിലും കോടതിയുടെ വിചിത്ര ന്യായം

കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ സിവിക് ചന്ദ്രന്‍റെ മുൻകൂർ  ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.  ദളിത് യുവതിയെ പീഡിപ്പിച്ചെന്ന ആദ്യ  കേസിൽ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി നൽകിയത്. സെഷൻസ് കോടതി ഉത്തരവ് പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമത്തിന് എതിരാണെന്നും സത്യം പുറത്തുകൊണ്ടുവരാൻ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയെ കുറിച്ചുള്ള സെഷൻസ് കോടതിയുടെ നിരീക്ഷണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ഹർജിയിലുണ്ട്.  അപ്രസക്തമായ കാര്യങ്ങൾ പരിഗണിച്ചാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

ഇതിനിടെ, ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിൽ ജാമ്യം നൽകിയത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹ‍‍ർജിയിലാണ് കോടതി നോട്ടീസ് അയച്ചത്. പട്ടിക ജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിന് വിരുദ്ധമാണ് ജാമ്യം അനുവദിച്ചുള്ള കീഴ്കോടതി ഉത്തരവെന്ന് ഹർജിക്കാരി കോടതിയെ അറിയിച്ചു. ദളിത് യുവതിയാണ് താനെന്ന് അറിഞ്ഞു തന്നെയാണ് സിവിക് ചന്ദ്രൻ ലൈംഗിക പീഡനം നടത്തിയത് എന്ന് പരാതിക്കാരി ഉന്നയിച്ചു. പ്രഥമദൃഷ്ട്യാ ഈ മൊഴി  വിശ്വസനീയമല്ലെന്ന അഡീഷണൽ സെഷൻസ് കോടതി പരമാർശം തെറ്റാണെന്നും അതിജീവിത കോടതിയെ അറിയിച്ചു. 

'പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം'; സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികപീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി
സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോടതിയുടെ പരാർമർശം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജ‍ഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന  കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ്  നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.  പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുൻകൂ‍ർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിക്കുന്നുണ്ട്. 

click me!