
കോഴിക്കോട്: യുവ എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സാഹിത്യകാരൻ സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടിയാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് സിവിക് ചന്ദ്രന്‍ വടകര ഡിവൈഎസ്പിക്ക് മുന്നിൽ ഇന്ന് രാവിലെയാണ് കീഴടങ്ങിയത്. 2022 ഏപ്രിൽ 17 ന് കൊയിലാണ്ടി നന്തിയിലെ ഒരു വീട്ടില്‍ വച്ച് സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് എഴുത്തുകാരിയുടെ പരാതി.
നേരത്തെ, ഇതേ കോടതി ഈ കേസില്‍ സിവികിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുളള ഉത്തരവില്‍ ജഡ്സ് എസ് കൃഷ്ണകുമാര്‍ പരാതിക്കാരിയുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇത് ചോദ്യം ചെയ്ത് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സിവികിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. ഇതിനെത്തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നിൽ സിവിക് ഇന്ന് രാവിലെ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തുടര്‍ന്നാണ് ഉച്ചതിരിഞ്ഞ് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. ലൈംഗിക അതിക്രമത്തിനൊപ്പം പട്ടികജാതി പീഡന നിരോധന നിയമ പ്രകാരവും സിവിക് ചന്ദ്രനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ വടകര ഡിവൈഎസ്പി ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലില്‍ പ്രതി ഇതടക്കമുളള കുറ്റങ്ങള്‍ നിഷേധിച്ചു. പരാതിക്കാരിയുടെ ജാതി തനിക്ക് അറിയില്ലെന്നും ജാതി നോക്കി പ്രവർത്തിക്കുന്ന ആളല്ല താനെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് സിവിക് ചന്ദ്രന്‍റെ മറുപടി. സിവികിനെതിരെ മറ്റൊരു എഴുത്തുകാരി നല്‍കിയ പരാതിയിലും കൊയിലാണ്ടി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഈ കേസിൽ സിവിക്കിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam