
കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രൻ കൊയിലാണ്ടി പൊലീസിൽ ഹാജരായി. രണ്ട് പീഡനക്കേസുകളാണ് സിവിക് ചന്ദ്രനെതിരായി രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടാമത്തെ പീഡനക്കേസ് വന്നതിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് ഇയാൾ പുറത്തെത്തിയത്. ഈ രണ്ട് കേസുകളിൽ ഒന്നിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിക്കുകയും മറ്റൊന്നിൽ നേരത്തെ ഹൈക്കോടതി ജാമ്യം നൽകിയതുമാണ്. ജാമ്യം നൽകിയ കേസിൽ ജാമ്യ വ്യവസ്ഥ പ്രകാരം ഉള്ള നടപടി ക്രമങ്ങൾ ഹൈക്കോടതി പറഞ്ഞത് അനുസരിച്ചാണ് സിവിക് ചന്ദ്രന്‍ കൊയിലാണ്ടി സ്റ്റേഷനിൽ ഹാജരായത്.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ജാമ്യം നൽകിയപ്പോൾ പറഞ്ഞിരുന്നു. ഒപ്പം തന്നെ ആൾജാമ്യത്തിലും തുക കെട്ടിവെച്ചും ജാമ്യത്തിൽ വിടാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ആ വ്യവസ്ഥകൾ പ്രകാരം ആദ്യത്തെ പീഡനക്കേസിലാണ് കൊയിലാണ്ടി സ്റ്റേഷനിൽ ഹാജരായത്. എല്ലാ ശനിയാഴ്ചയും കൊയിലാണ്ടി സ്റ്റേഷനിൽ ഹാജരാകേണ്ടി വരും.
മറ്റൊരു പീഡനക്കേസിലെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ആ കേസിൽ 25ാം തീയതിയാണ് സിവിക് ചന്ദ്രൻ സ്റ്റേഷനിൽ ഹാജരാകുക. ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നിൽ 25 ന് ഹാജരാകുമെന്ന് അഭിഭാഷകർ മുഖേന സിവിക് ചന്ദ്രൻ പോലീസിനെ അറിയിച്ചു. ആ കേസിൽ ജാമ്യം നൽകുന്ന കാര്യത്തിൽ ജില്ലാ കോടതിയാകും തീരുമാനമെടുക്കുക.
2010 ഏപ്രിൽ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്. 'വുമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് ' എന്ന പേജിലൂടെ തന്നോട് സിവിക് ചന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയത് യുവതി വിശദീകരിച്ചിരുന്നു. ഒരു സൗഹൃദ സദസ്സിന് ശേഷം, വഴിയിൽ വച്ച് കയ്യിൽ കയറി പിടിക്കുകയും ശരീരത്തോട് ചേർത്ത് നിർത്താൻ ശ്രമിക്കുകയും ചെയ്തെന്നും മോശമായി പെരുമാറിയെന്നുമാണ് വെളിപ്പെടുത്തൽ.
ദളിത് യുവതിക്കെതിരായ ലൈംഗിക പീഡനം: സിവിക് ചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി
സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡനക്കേസിൽ കീഴ്ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ ഹൈക്കോടതി നീക്കം ചെയ്തു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതെന്നായിരുന്നു കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ പരാമർശങ്ങളാണ് നീക്കിയത്. പ്രകോപനപരമായ വസ്‌ത്രം ധരിച്ചുവെന്നത് സ്ത്രീത്വത്തെ അപമാനിക്കാൻ പുരുഷന് ലൈസൻസ് നൽകുന്നില്ല. പ്രായം കണക്കിൽ എടുത്ത് മുൻകൂർ സിവിക് ജാമ്യം നൽകിയ ഉത്തരവ് കോടതി ശരിവെച്ചു. കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാരും ഇരയും നൽകിയ അപ്പീലുകളിലാണ് ഹൈക്കോടതി നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam