
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള സമാപന വേദിയിൽ പ്രതിഷേധം. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിലാണ് പ്രതിഷേധമുണ്ടായിരിക്കുന്നത്. നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഘർഷത്തെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ കയ്യാങ്കളിയിലെത്തി. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തിയത്. മന്ത്രിയെ തടഞ്ഞുള്ള പ്രതിഷേധമാണ് നടന്നത്. തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ പൊലീസ് വേദിയില്‍ നിന്ന് മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സമാപന ചടങ്ങ് വേഗത്തിൽ അവസാനിപ്പിച്ചു.
അതേ സമയം, പൊലീസ് മര്‍ദിച്ചെന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. ലഭിച്ച ട്രോഫി തിരിച്ചു കൊടുക്കാമെന്ന് രണ്ടാം സ്ഥാനം ലഭിച്ച ജി വി രാജ സ്കൂള്‍ അറിയിച്ചു. വേദിയില്‍ പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് രണ്ടാം സ്ഥാനം ലഭിച്ച വിവരം അറിഞ്ഞതെന്നും പരിശീലകന്‍ അജിമോന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്കൂള്‍ മേളയുടെ വെബ്സൈറ്റില്‍ രണ്ടാം സ്ഥാനം നാവാമുകുന്ദക്ക് എന്നാണ് നല്‍കിയിരിക്കുന്നത്. ജി വി രാജയെ ഉള്‍പ്പെടുത്തിയത് പ്രത്യേകമായിട്ടാണ്. ദേശീയ സ്കൂള്‍ കായിക മേള ബഹിഷ്കരിക്കുമെന്ന് മാര്‍ ബേസില്‍ സ്കൂള്‍ അറിയിച്ചു.
കായിക മേളയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതി അന്വേഷിച്ചു തീരുമാനം എടുക്കാമെന്നു അപ്പോൾ തന്നെ പറഞ്ഞതാണെന്നും പറഞ്ഞത് കേൾക്കാതെ മേളയെ മനഃപൂർവം കലക്കാൻ ശ്രമം ഉണ്ടായി എന്നുമാണ് വിഷയത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. അധ്യാപകരുടെ നേതൃത്വത്തിൽ അതിനു ശ്രമം ഉണ്ടായി. കുട്ടികളെ ഇളക്കി വിടുകയാണ് ചെയ്തത്. ഇത് ഒരിക്കലും അംഗീകരിക്കാനാകാത്ത നടപടിയാണെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam