
തിരുവനന്തപുരം: ചെന്നൈ ഐ ഐ ടി(chennai iit) വിദ്യാർഥിയായിരുന്ന കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫ് (fathima latheef)മരിച്ചിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഫാത്തിമയുടെ ദുരൂഹ മരണം സി ബി ഐ (cbi)അന്വേഷിച്ച് തുടങ്ങിയിട്ട് ഒരു വർഷവും ഒമ്പത് മാസവും ആയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സി ബി ഐ അന്വേഷണം തുടങ്ങി 21 മാസമായിട്ടും മൊഴി എടുപ്പ് ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം കാര്യക്ഷമമാക്കാൻ ഇടപെടൽ തേടി ഫാത്തിമയുടെ അച്ഛൻ ലത്തീഫ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടത്.
ഇത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയക്കാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയെന്ന് ലത്തീഫ് പറഞ്ഞു. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണ പുരോഗതി അനുസരിച്ച് കേന്ദ്രത്തെയും സമീപിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ലത്തീഫ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇതേ വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ കാണാനും ലത്തീഫിന് സമയം അനുവദിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം അത് മാറ്റിവയ്ക്കണമെന്ന് ലത്തീഫ് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് സമയം മാറ്റി നൽകുന്ന മുറയ്ക്ക് ഇന്നോ നാളെയോ ലത്തീഫ് ചെന്നൈയിലേക്ക് പോയേക്കും
2019 നവംബർ 9ന് ആണ് ഹോസ്റ്റൽ മുറിയിൽ ഫാത്തിമയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദികൾ ചില അധ്യാപകരാണെന്ന് വ്യക്തമാക്കി മൊബൈൽ ഫോണിൽ എഴുതിയ കുറിപ്പും കണ്ടെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam