പുതിയ സെൻസസിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻപിആർ) നടപ്പാക്കില്ലെന്ന് ഉറപ്പാക്കാൻ ഉത്തരവിറക്കി കേരള സർക്കാർ. സെൻസസ് പുനരാരംഭിക്കുന്ന സാഹചര്യത്തിൽ എൻപിആർ നടപ്പാക്കിയേക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് ഈ നീക്കം. 

തിരുവനന്തപുരം: പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല എന്നുറപ്പാക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ സെൻസസിനൊപ്പം ദേശീയ ജനസംഖ്യ രജിസ്റ്റർ (National Population Register -എൻപിആർ) നടപ്പാക്കാനുള്ള എല്ലാ നടപടികളും നിർത്തിവെക്കാൻ 2019-ൽ തന്നെ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. ഒരു കാരണവശാലും കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല എന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. കോവിഡ് കാരണം പിന്നീട് സെൻസസ് നടപടിക്രമങ്ങൾ നടന്നില്ല. അടുത്ത വർഷം മുതൽ രാജ്യത്താകെ സെൻസസ് നടപടികൾ വീണ്ടും ആരംഭിക്കുന്ന സാഹചര്യത്തിൽ സെൻസസിനൊപ്പം നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ കൂടി നടത്തിയേക്കും എന്ന അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സെൻസസിന്റെ ഭാഗമായി കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല എന്നുറപ്പാക്കാൻ എൽഡിഎഫ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരെയുള്ള സർക്കാരിന്റെ സുവ്യക്തമായ നിലപാട് ഉയർത്തിപ്പിടിച്ചാണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും 20-12-2019 മുതൽ നിർത്തിവെച്ചിരിക്കുന്നതായി പ്രഖ്യാപിക്കുകയാണ് ഈ ഉത്തരവിൽ. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിലേതായിരുന്നു. സംസ്ഥാനത്ത് ഒരു കാരണവശാലും എൻപിആർ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച കേരളത്തിലെ സർക്കാർ തന്നെയാണ് സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്തതും. ഈ നിലപാടുകളുടെ തുടർച്ചയാണ് പുതിയ ഉത്തരവെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.