
തിരുവനന്തപുരം: പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ മയ്യില്‍ പൊലീസ് മുസ്ളിം പള്ളികള്‍ക്ക് നല്‍കിയ നോട്ടീസ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്. നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് കുറിപ്പ് വ്യക്തമാക്കുന്നു. മയ്യിൽ എസ്എച്ച് ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയത്. അതുമായി ബന്ധപ്പെട്ട് എസ്എച്ച്ഒയെ ചുമതലയിൽ നിന്ന് ഡിജിപി മാറ്റിയിട്ടുണ്ടെന്ന് അറിയിച്ചു.
രാജ്യത്ത് വലിയതോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.
ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയിൽ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിണമെന്നഭ്യർത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
മത പ്രഭാഷണം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലാകരുതെന്ന നിർദേശമാണ് മയ്യിൽ എസ്എച്ച്ഒ നൽകിയ നോട്ടീസിലുണ്ടായിരുന്നത്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസെന്ന് എസ്എച്ച്ഒ വ്യക്തമാക്കുന്നു. സർക്കുലർ സംബന്ധിച്ച് എസ് എച്ച്ഒ യോട് വിശദീകരണം ചോദിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ. ഇളങ്കോ വ്യക്തമാക്കിയിരുന്നു. ഇതോടെ തനിക്ക് പിഴവ് പറ്റിയെന്ന് വ്യക്തമാക്കി എസ്എച്ച്ഒ രംഗത്തെത്തി.
നബി വിരുദ്ധ പരാമർശ വിവാദ സമയത്ത് ജില്ലയിൽ ഇമാം കൗൺസിലിന്റെ പ്രതിഷേധം ഉണ്ടായിരുന്നു. മറ്റ് പ്രശ്നങ്ങളുണ്ടാകാതെ നോക്കണം എന്ന കമ്മീഷണറുടെ മുന്നറിയിപ്പ് കിട്ടി. മഹല്ല് കമ്മറ്റികൾക്ക് വാക്കാൽ നിർദ്ദേശം നൽകാനായിരുന്നു കമ്മീഷണർ അറിയിച്ചത്. എന്നാല്‍ നോട്ടീസ് നല്‍കിയത് ശരിയായില്ലെന്നും എസ്എച്ച്ഓ വിശദീകരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam