
തിരുവനന്തപുരം: മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാനത്തെ മദ്യശാലകൾ തുറക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം താല്‍ക്കാലികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 17 വരെ മദ്യശാലകള്‍ അടിച്ചിടുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അതിനെ പറ്റി വിഷമിക്കേണ്ട, അത് താല്‍ക്കാലികമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ഗ്രീന്‍ സോണുകളിലും ഹോട്സ്പോട്ടുകളൊഴികെയുള്ളിടങ്ങളില്‍ മദ്യശാലകള്‍ തുറക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ബെവ്കോ മദ്യവിൽപനശാലകളടക്കം അണുനശീകരണം നടത്തി ശുചീകരിക്കാൻ നേരത്തെ നിർദേശം ലഭിക്കുകയും ഇതനുസരിച്ച് സംസ്ഥാനത്തെ ബെവ്കോ ശാലകളിൽ അണുനശീകരണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മദ്യശാലകൾ തുറക്കാൻ അനുയോജ്യമായ സാഹചര്യമല്ല എന്ന് ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു.
അതേസമയം സംസ്ഥാനം അപകടനില തരണം ചെയ്തെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യവ്യാപനം എന്ന ഭീഷണി അകന്ന് പോയെന്നും പറയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ച നീട്ടിയിരിക്കുകയാണ്. കൂടുതലായി ചില ഇളവുകളും നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച പൊതുവായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് സംസ്ഥാനത്തിന്‍റെ സവിശേഷത കൂടി ഉള്‍ക്കൊണ്ട് നിയന്ത്രണങ്ങള്‍ നടപ്പിലാക്കും.
അതിനുള്ള മാര്‍ഗനിര്‍ദേങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. സ്വാഭാവിക ജനജീവിതം എത്രത്തോളം അനുവദിക്കാനാകും എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് അനുസരിച്ച് മേയ് 17 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിട്ടുള്ളത്. കേന്ദ്രം ഇന്നലെയിറക്കിയ പട്ടിക അനുസരിച്ച് എറണാകുളവും വയനാടും ഗ്രീന്‍ സോണില്‍ ആയിരുന്നു.എന്നാല്‍, വീണ്ടും പോസിറ്റീവ് കേസ് വന്നതോടെ വയനാടിനെ ഓറഞ്ച് സോണിലേക്ക് മാറ്റുകയാണ്.
അതോടൊപ്പം കേന്ദ്ര മാനദണ്ഡം അനുസരിച്ച് തന്നെ 21 ദിവത്തിലധികമായി കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത ആലപ്പുഴ, തൃശൂര്‍ ജില്ലകളെ കൂടി ഗ്രീന്‍ സോണില്‍ പെടുത്തുകയാണ്. നിലവില്‍ കൊവിഡ് രോഗികള്‍ ഇല്ലാത്ത ജില്ലകളാണിത്. കണ്ണൂര്‍, കോട്ടയം ജില്ലകളെയാണ് റെഡ് സോണില്‍ പെടുത്തിയിട്ടുള്ളത്.അതങ്ങനെ തുടരും. ഓരോ ജില്ലയിലെയും സ്ഥിതി വിലയിരുത്തി സോണുകളില്‍ മാറ്റം വരുത്തും.
റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്‍ സ്പോട്ടുകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. ബാക്കി പ്രദേശങ്ങളില്‍ ചില ഇളവുകളുണ്ടാകും. ഹോട്ട് സ്പോട്ടുകളായ നഗരസഭകളുടെ കാര്യത്തില്‍ ഏത് വാര്‍ഡോ ഡിവിഷനാണോ പ്രശ്നബാധിതമായത് അതടച്ചിടുകയായിരുന്നു. ഇത് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുകയാണ്. ഗ്രീന്‍ സോണ്‍ ജില്ലകളില്‍ പൊതുവായ സുരക്ഷ മുന്‍കരുതലുകകള്‍ പാലിക്കണം. കേന്ദ്രം പൊതുവായി അനുവദിച്ച ഇളവുകള്‍ സംസ്ഥാനത്താകെ നടപ്പാകും. എന്നാല്‍, ചില കാര്യങ്ങളില്‍ പ്രത്യേക നിയന്ത്രണം ഉണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam