വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീടുകയറി പ്രചരണം നടത്തുന്നതിനുള്ള പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം. ജനങ്ങളുമായി തർക്കിക്കരുതെന്നും ക്ഷമയോടെ കേൾക്കണമെന്നും സർക്കുലറിൽ പറയുന്നു. ഇടക്ക് കയറി സംസാരിക്കരുതെന്നും സർക്കുലറിൽ പറയുന്നു.

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീടുകയറി പ്രചരണം നടത്തുന്നവർക്കുള്ള പെരുമാറ്റച്ചട്ടം പുറത്തിറക്കി സിപിഎം. സിപിഎം ഇറക്കിയ സർക്കുലറിൻ്റെ പകർപ്പ് പുറത്ത്. ജനങ്ങളുമായി തർക്കിക്കാൻ നിൽക്കരുത്. ജനങ്ങൾ പറയുമ്പോൾ ഇടക്ക് കയറി സംസാരിക്കരുത്. ക്ഷമാപൂർവ്വം മറുപടി നൽകണം. വീടിനകത്ത് കയറി വേണം ജനങ്ങളുമായി സംസാരിക്കാനെന്നും പത്മകുമാറിനെതിരെ ഉചിതമായ സമയത്ത് നടപടി എന്നു പറയണമെന്നും സർക്കുലറിൽ പറയുന്നു. ആർഎസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും എതിരെ പാർട്ടി ഉയർത്തുന്ന വിമർശനങ്ങൾ വിശ്വാസികൾക്കെതിരെ അല്ലെന്ന് പറയണമെന്നും സർക്കുലറിൽ പറയുന്നു. പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ സർക്കുലറിലാണ് നിർദ്ദേശങ്ങൾ ഉള്ളത്.

അതേ സമയം, കോണ്‍ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെതിരായ സോഷ്യൽ മീഡിയ പ്രചാരണത്തിൽ കേസെടുത്ത് പൊലീസ്. പ്രചാരണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് കേസ്. ഷാനിമോൾ കോണ്‍ഗ്രസ് വിടുമെന്ന് കമ്യൂണിസ്റ്റ് കേരള, ജോൺ ബ്രിട്ടാസ് ഫാൻസ് എന്നീ സമൂഹ മാധ്യമ പേജുകളിലൂടെ ആയിരുന്നു പ്രചാരണം. ഷാനിമോൾ ഉസ്മാൻ ജില്ലാ പൊലീസ് മോധാവിക്ക് നൽകിയ പരാതിയിലാണ് സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചിത്രം അനുവാദമില്ലാതെ ദുരുപയോഗിച്ചെന്നും പരാതിയിലുണ്ടായിരുന്നു.