'ശബരിമലയിലെ വിവരങ്ങൾ പൊലീസുകാരില്‍ ചിലര്‍ മതതീവ്രവാദികളെ അറിയിച്ചു'; പിണറായി വിജയൻ

Published : Jul 16, 2019, 02:50 PM ISTUpdated : Jul 16, 2019, 03:02 PM IST
'ശബരിമലയിലെ വിവരങ്ങൾ പൊലീസുകാരില്‍ ചിലര്‍ മതതീവ്രവാദികളെ അറിയിച്ചു'; പിണറായി വിജയൻ

Synopsis

ശബരിമല പ്രശ്നത്തിൽ സംസ്ഥാന താൽപര്യത്തിന് ഒപ്പം നിന്നെന്ന് നെഞ്ചിൽ കൈവച്ച് പറയാമോ എന്ന് പൊലീസിനോട് ചോദിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ശബരിമല വിഷയം കൈകാര്യം ചെയ്തതതിൽ പൊലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വലിയ പാളിച്ച പൊലീസിന് ഉണ്ടായെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 

'പൊലീസുകാർ സർക്കാർ തീരുമാനത്തോടൊപ്പവും സംസ്ഥാന താൽപര്യത്തിന് ഒപ്പവുമാണ് നിൽക്കേണ്ടത്. നിങ്ങളിൽ ചിലർക്ക് നെഞ്ചിൽ കൈവച്ച് പറയാമോ സ്റ്റേറ്റിനൊപ്പം നിന്നുവെന്ന്' ഇതായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.  ശബരിമലയിലെ വിവരങ്ങൾ പൊലീസുകാരിൽ ചിലര്‍ മതതീവ്രവാദികളെ അറിയിച്ചു.  ഇത് പ്രശ്നങ്ങൾ ആളിക്കത്തിക്കാനിടയാക്കിയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. 

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലും സര്‍ക്കാര്‍ നിലപാടിന് ഒപ്പം നിൽക്കുന്നതിലും പൊലീസിന് വീഴ്ചയുണ്ടായി. ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഉത്തരവാദിത്തത്തിൽ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞു നിന്നു. മനിതി സംഘം എത്തിയപ്പോൾ ഉത്തരവാദിത്തം മറന്ന പൊലീസുകാര്‍ സ്വന്തം താൽപര്യം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പലപ്പോഴും നാറാണത്ത് ഭ്രാന്തന്‍റെ അവസ്ഥയിലായിരുന്നു പൊലീസെന്നും പിണറായി വിജയൻ പറഞ്ഞു.

കസ്റ്റഡി മരണത്തിന്‍റെ സാഹചര്യവും വിമര്‍ശന വിധേയമായി. പ്രതികളെ മര്‍ദ്ദിക്കുന്നത് ഹരമായി ചില പൊലീസുകാര്‍ കാണുന്നു എന്നായിരുന്നു പിണറായി വിജയന്‍റെ വിമര്‍ശനം. കസ്റ്റഡിമര്‍ദ്ദനത്തിനെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും പിണറായി  വിജയൻ മുന്നറിയിപ്പ് നൽകി. 

പെറ്റികേസുകളുടെ എണ്ണം കൂട്ടുന്നതല്ല പൊലീസിന്‍റെ ഉത്തരവാദിത്തമെന്നും പിണറായി വിജയൻ പൊലീസ് സേനയെ ഓര്‍മ്മിപ്പിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫലം വരും മുൻപേ 12000 ലഡു ഉണ്ടാക്കി വച്ച സ്വതന്ത്രന് മിന്നും വിജയം; 'എന്നാ ഒരു കോണ്‍ഫിഡൻസാ' എന്ന് നാട്ടുകാർ
മലയാള സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുവെന്ന് ഭാഗ്യലക്ഷ്മി; 'സ്റ്റാറുകളെ വളർത്തിയത് മാധ്യമങ്ങളെന്ന് വിമർശനം'