
തിരുവനന്തപുരം: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിൽ കേന്ദ്ര സർക്കാരിനെയും സംഘപരിവാറിനെയും സി ബി ഐയെയും വിമർശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുക സംഘപരിവാറിന്റെ സഹജസ്വഭാവമാണെന്നും അത്തരം ശ്രമങ്ങളിലെ ഏറ്റവും പുതിയ അധ്യായമാണ് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റെന്നും പിണറായി അഭിപ്രായപ്പെട്ടു. ഇത്തരം അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണമെന്നും നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ശക്തമായി അപലപിക്കപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വാക്കുകൾ
വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുക സംഘപരിവാറിന്റെ സഹജസ്വഭാവമാണ്. അത്തരം ശ്രമങ്ങളിലെ ഏറ്റവും പുതിയ അധ്യായമാണ് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ്. സി ബി ഐ ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അലോസരപ്പെടുത്താനാണ് ശ്രമിക്കുന്നത്. സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്നതിനർത്ഥം ജനാധിപത്യത്തെ തന്നെ അപ്രസക്തമാക്കുക എന്നതാണ്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കാത്ത കേന്ദ്ര സർക്കാരിന്‍റെ പിടിപ്പുകേടിനെതിരെ രാജ്യവ്യാപകമായി അസംതൃപ്തി ഉയരുകയാണ്. ആ ജനരോഷത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനും കുതന്ത്രങ്ങളെ ആശ്രയിക്കുന്നു. അത്തരമൊരു കുതന്ത്രം കൂടിയാണ് സിസോദിയയുടെ അറസ്റ്റ് എന്ന് കരുതേണ്ടിയിരിക്കുന്നു. ഇത്തരം അധികാര ദുർവിനിയോഗങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണം. നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ശക്തമായി അപലപിക്കപ്പെടണം.
ഖുഷ്ബുവിന് പുതിയ നിയമനം നൽകി കേന്ദ്രസർക്കാർ; പ്രതികരണവുമായി ബിജെപി തമിഴ്നാട് അധ്യക്ഷൻ
അതേസമയം മദ്യനയ കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സി ബി ഐ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. മാർച്ച് നാല് വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മദ്യനയത്തിൽ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായെന്നും അന്വേഷണം മുന്നോട്ട് പോകാന്‍ മനീഷ് സിസോദിയയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും സി ബി ഐ കോടതിയെ അറിയിച്ചിരുന്നു. സി ബി ഐയുടെ ആവശ്യം കോടതി അംഗീകരിച്ചു. സി ബി ഐ ജഡ്ജി എൻ കെ നാഗ്പാലാണ് ഉത്തരവ് നൽകിയത്. മാർച്ച് നാല് രണ്ട് മണിക്ക് സിസോദിയയെ വീണ്ടും ഹാജരാക്കണം.