'മുരളീധരന്‍റെ ഇടപെടല്‍ അപക്വവും മന്ത്രി സ്ഥാനത്തിന് യോജിക്കാത്തതും': മുഖ്യമന്ത്രി പിണറായി

By Web TeamFirst Published Oct 19, 2020, 7:38 PM IST
Highlights

പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന പാളിച്ചയുടെ വിലയാണ് കേരളം ഇപ്പോൾ നൽകുന്നതെന്ന കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധൻ പറഞ്ഞതിനെ മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് വി മുരളീധരന്‍ നടത്തിയത്. 

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ പരാമര്‍ശങ്ങള്‍ക്ക് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വി മുരളീധരന്‍റെ വിമര്‍ശനം മന്ത്രി സ്ഥാനത്തിന് ചേരാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വി മുരളീധരന്‍റെ ഇടപെടല്‍ തീര്‍ത്തും  അപക്വമാണെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന പാളിച്ചയുടെ വിലയാണ് കേരളം ഇപ്പോൾ നൽകുന്നതെന്ന കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധൻ പറഞ്ഞതിനെ മുന്‍ നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് വി മുരളീധരന്‍ നടത്തിയത്. 

രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള പിണറായി സര്‍ക്കാരിന്‍റെ ശ്രമങ്ങൾ കേരളത്തിലെ ജനങ്ങളെയാണ് പരാജയപ്പെടുത്തിയതെന്ന് വി.മുരളീധരൻ ആരോപിച്ചിരുന്നു. മഹാമാരിയെ പ്രചാരവേലയ്ക്ക് ഉപയോഗിക്കാനുള്ള ഇടതു സർക്കാർ നീക്കമാണ് ജനങ്ങളെ കൊവിഡിന് എറിഞ്ഞുകൊടുത്തതെന്ന് വി.മുരളീധരൻ പറഞ്ഞിരുന്നു. ഉത്സവകാലത്തേക്കുള്ള മുന്നറിയിപ്പാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്ദ്ധൻ നൽകിയതെന്നും സംസ്ഥാനത്തെ കേന്ദ്രം വിമര്‍ശിച്ചിട്ടില്ലെന്നുമുള്ള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജയുടെ വിശദീകരണത്തെയും മുരളീധരൻ ചോദ്യം ചെയ്തിരുന്നു. 

അതേസമയം സണ്‍ഡേ സംവാദിലെ മന്ത്രിയുടെ പ്രസ്താവന ഒരു സംസ്ഥാനനെതിരെയുള്ള വിമർശനമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാല വ്യത്തങ്ങൾ ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഉത്സവാഘോഷ സീസണിന്  മുന്നോടിയായുള്ള മുന്നറിയിപ്പിൽ കേരളത്തെ സാഹചര്യം വിശദീകരിച്ചതാണെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.

click me!