
കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയും മന്ത്രിയുമായ മുഹമ്മദ് റിയാസിന് വേണ്ടി വോട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ യു ഡി എഫിനും ബി ജെ പിക്കുമെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി അഴിച്ചിവിട്ടത്. ബി ജെ പിയും കോൺഗ്രസും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും ഇരുകൂട്ടരും മുതലാളിത്ത താൽപ്പര്യങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർ എസ് എസ് ആഭ്യന്തര ശത്രുക്കളായി കാണുന്ന ന്യൂനപക്ഷങ്ങളെ കേന്ദ്ര സർക്കാർ വേട്ടയാടുകയാണ്. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇടത് സർക്കാർ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നിശബ്ദത പാലിക്കുകയായിരുന്നു. വയനാട് ദുരന്തത്തിലടക്കം കേരളത്തെ സഹായിക്കാതെ തകർക്കാൻ ശ്രമിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. കേന്ദ്രത്തിന്‍റെ ഈ നിലപാടിനെതിരെ പ്രതികരിക്കാൻ യു ഡിഎഫ് എം പിമാർ തയ്യാറായില്ലെന്നും ബി ജെ പിക്ക് വിഷമമാകുമെന്ന് കരുതി അവർ പ്രക്ഷോഭങ്ങളിൽ നിന്ന് വിട്ടുനിന്നെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
കേരളത്തിന്റെ വികസനത്തിനായി എടുത്ത കടത്തെ അയോഗ്യതയായി കാണുന്നവർ നാടിന്റെ താൽപ്പര്യത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവേ ഫലങ്ങളെ തള്ളിക്കളഞ്ഞ അദ്ദേഹം, 2021 ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇത്തവണ എൽ ഡി എഫ് അധികാരം നിലനിർത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മന്ത്രി എന്ന നിലയിൽ മുഹമ്മദ് റിയാസ് കാഴ്ചവെച്ച മികച്ച പ്രകടനം ബേപ്പൂരിലെ വോട്ടർമാർ വിലയിരുത്തുമെന്നും അദ്ദേഹത്തിന്റെ വിജയത്തിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രകൃതി ദുരന്തങ്ങളിലും നികുതി വിഹിതത്തിന്റെ കാര്യത്തിലും കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ഒരു സംഘം ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രി കടുത്ത വിമർശനവും ഉന്നയിച്ചു. ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ബി ജെ പിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടത്. പിഷാരടിയെ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിണറായി പറഞ്ഞു. സംഭവത്തെ സി പി എം ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബി ജെ പിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയാതെ കോൺഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam