'ഇതില്‍പ്പരം അസംബന്ധമില്ല, ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണം'; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പിണറായി

By Web TeamFirst Published Sep 16, 2022, 7:10 PM IST
Highlights

'ഇതാണോ ഗവർണർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്, ഇതാണോ ചാൻസലർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായത് കൊണ്ട് അപേക്ഷിക്കാൻ കഴിയില്ല എന്ന് പറയാൻ ആർക്കാണ് അധികാരം'.

തിരുവനന്തപുരം: സര്‍വകലാശാല നിയമനവിവാദത്തില്‍  ഗവര്‍ണറുടെ പ്രസ്താവനക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍പ്പരം അസംബന്ധം ആര്‍ക്കും പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പേഴ്സണല്‍സ്റ്റാഫിന്‍റെ ബന്ധുവിന്‍റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോയെന്നും മുഖ്യമന്ത്രി അറിയാതെ ചാന്‍സലര്‍ നിയമിക്കുമെന്ന് പറ‍ഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കഴിയില്ലെന്നും അനധികൃത നിയമനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നുമുള്ള  ഗവര്‍ണറുടെ വാക്കുകളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഗവര്‍ണര്‍ പറഞ്ഞതില്‍പ്പരം അസംബന്ധം പറയാന്‍ ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ. പിശക് ചെയ്തവർ അനുഭവിക്കുയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ  പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. 

ഇതാണോ ഗവർണർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്, ഇതാണോ ചാൻസലർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായത് കൊണ്ട് അപേക്ഷിക്കാൻ കഴിയില്ല എന്ന് പറയാൻ ആർക്കാണ് അധികാരം. ആരാണ് ഭീഷണി സ്വരത്തിൽ സംസാരിക്കുന്നത് എന്ന് നാട് കാണുന്നുണ്ട്. അവരവർക്ക് എന്തെങ്കിലും ഗുണം കിട്ടട്ടെ എന്ന് കരുതി നോക്കി നിൽക്കുക ആയിരുന്നു ഇതുവരെ. ഏത് കൈക്കരുത്തും ഭീഷണിയും ആണ് പ്രയോഗിച്ചത്. എന്തും വിളിച്ചു പറയാമെന്നാണോ ധരിച്ചത് . സർവകലാശാലകളിൽ പോസ്റ്റർ പതിക്കുന്നതിനെ വരെ ഗവർണർ വിമർശിക്കുന്നു. പോസ്റ്റർ രാജ് ഭവനിൽ ആണോ കൊണ്ട് പോകേണ്ടത്  ഗവർണർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല. അടുപ്പമുള്ളവരെങ്കിലും അത്  പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുള്ള ഗവര്‍ണറുടെ പരാമര്‍ശത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാരമ്പര്യം എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. 

ഭിന്നത ഉണ്ടെങ്കിൽ ഭരണ ഘടനാ പരമായ അവസരം ഉണ്ട്. അല്ലാതെ, മാധ്യമങ്ങൾ മൈക്ക് നീട്ടുമ്പോഴല്ല  ഭിന്നത പറയേണ്ടത്. താൻ ഒരു ഉറപ്പും ലംഘിച്ചിട്ടില്ല. ഗവർണർക്ക് ബില്ലുകളിൽ ഒപ്പിടുമോ എന്ന് ആശങ്ക ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

click me!