
തിരുവനന്തപുരം: തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേരാണെന്നും ഇതില്‍ 15 പേരും വാക്സീന്‍ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. തെരുവുനായകളെ കൊന്നതുകൊണ്ട് പരിഹാരമാകില്ല. നായ്‍ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ പ്രശ്നത്തിന് പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെപ്തംബര്‍ പേവിഷ പ്രതിരോധ മാസം. സെപ്‍തംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന തീവ്രവാക്സീന്‍ യജ്ഞം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു. റാബീസ് വാക്സീനുകളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് കേന്ദ്രമാണ്. വളര്‍ത്തുനായ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. അപേക്ഷിച്ചാല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 3 ദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വർധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നു. നാടാകെ അണിനിരന്ന് പ്രതിരോധിക്കണം. ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ആകെ ബാധിക്കുന്നുണ്ട്. ലഹരിയെ പിൻപറ്റിയുള്ള ക്രിമിനൽ പ്രവർത്തനം സമാധാനം തകർക്കുന്നു. യുവജനങ്ങളിലാണ് ലഹരി ഉപയോഗം അധികം. മാരക വിഷവസ്തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണതയും വര്‍ധിച്ചു. സർക്കാർ തലത്തില്‍ നിയമം നടപ്പാക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്കെതിരെയുള്ള കർമ്മ പദ്ധതി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ആരംഭിക്കും. എല്ലാവരേയും അണിനിരത്തിയായിരിക്കും കര്‍മ്മപദ്ധതി. എല്ലാവരും ക്യാമ്പയിനിൽ അണിചേരണം. ലഹരിവിരുദ്ധ സമിതികൾ എല്ലാ മേഖലയിലും സംസ്ഥാനതലം മുതൽ തദ്ദേശ വാർഡിൽ വരെ രൂപീകരിക്കും. നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കും. ബസ് സ്റ്റാന്‍റും റെയിൽവേ സ്റ്റേഷനും അടക്കം പൊതുഇടങ്ങളിൽ ജനജാഗ്രതാ സദസും സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങൾ ലഹരി വിലക്കെന്ന ബോർഡ് പ്രദർശിപ്പിക്കണം. പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ നമ്പറടക്കം ബോർഡ് വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam