
തിരുവനന്തപുരം: ഫാനി ചുഴലിക്കാറ്റിന്‍റെ തീവ്രത അടുത്ത 24 മണിക്കൂറിൽ വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയോടെ വടക്കൻ തമിഴ്‌നാട് തീരം തൊട്ടേക്കാമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് തീരമേഖല. ഫാനി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടാത്തതിനാല്‍ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതേസമയം ചുഴലിക്കാറ്റ് പ്രഭാവത്തിൽ കേരളത്തിലെ ചില ജില്ലകളിൽ മഴയും കാറ്റും ശക്തിപ്പെടുമെന്നതിനാല്‍ ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പ്
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ 'ഫാനി' ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല.
എന്നാൽ ചുഴലിക്കാറ്റ് പ്രഭാവത്തിൽ കേരളത്തിലെ ചില ജില്ലകളിൽ മഴയും കാറ്റും ശക്തിപ്പെടും എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ സുരക്ഷയ്ക്കായി പാലിക്കേണ്ട നിർദ്ദേശങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും കലക്ടർമാർക്കും ഈ സാഹചര്യം നേരിടാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുമുണ്ട്. തുടർന്നും ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നഭ്യർത്ഥിക്കുന്നു.
ഏപ്രിൽ 28 (മണിക്കൂറിൽ 30-50 കിലോമീറ്റർ വേഗതയിൽ) ഏപ്രിൽ 29, 30 (മണിക്കൂറിൽ 40-60 കി.മീ വരെ വേഗത്തിൽ) കേരളത്തിൽ ശക്തമായ കാറ്റ് വീശുവാൻ സാധ്യത ഉണ്ട്.
കേരളത്തിൽ ചില സ്ഥലങ്ങളിൽ ഏപ്രിൽ 29,30 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 29 /04 /2019 ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ശക്തമായ മഴ സൂചിപ്പിക്കുന്ന മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
30/ 04/ 2019 ന് കോട്ടയം ,എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ ശക്തമായ മഴ സൂചിപ്പിക്കുന്ന മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam