
കൊച്ചി: പി ടി തോമസിന് (P T Thomas) അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) തൃക്കാക്കരയിലെത്തി. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് അദ്ദേഹം അന്തിമോപചാരം അർപ്പിച്ചത്.
മുഖ്യമന്ത്രി പി ടി തോമസിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു. കോൺഗ്രസ് നേതാക്കളുമായും സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിപ്പോയത്. വ്യവസായി എം എ യൂസഫലിയും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി പി ടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ചു.
തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പൊതുദർശനത്തിനു ശേഷം പി ടി തോമസിന്റെ മൃതദേഹം രവിപുരം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അന്ത്യാഞ്ജലി അർപ്പിക്കാൻ വൻ ജനപ്രവാഹമാണ് തൃക്കാക്കരയിലേക്കെത്തിയത്.
പി ടി തോമസിനെ അവസാനമായി കാണാന്‍ നടന്‍ മമ്മൂട്ടിയെത്തി
പി ടി തോമസിന്റെ മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചപ്പോഴാണ് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മമ്മൂട്ടിക്ക് വ്യക്തിബന്ധമുള്ള രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ്. ഇരുവരും എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അര്‍ബുദബാധിതനായിരുന്ന പിടി തോമസ് മരണത്തിന് കീഴടങ്ങിയത്.
പി ടിയെ കാണാൻ രാഹുല്‍ ഗാന്ധിയെത്തി, കണ്ണീര്‍പ്പൂക്കളുമായി നാട്
പി ടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തിയിരുന്നു. സമയക്കുറവ് മൂലം അല്‍പ്പസമയം മാത്രമാണ് അദ്ദേഹത്തിന്‍റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശത്തിന് വച്ചത്. ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചു.
ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം വെല്ലൂരില്‍ നിന്നും സംസ്ഥാന അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മുതല്‍ വഴിനീളെ ആയിരങ്ങളാണ് പിടി തോമസിനെ ഒരു നോക്ക് കാണാനെത്തിയത്. ജന്മദേശമായ ഇടുക്കി ജില്ല പി ടി തോമസിന് വികാര നിര്‍ഭരമായ യാത്രയപ്പാണ് നല്‍കിയത്. വഴി നീളെ പ്രവര്‍ത്തകര്‍ പിടിയെ അവസാനമായി കാണാന്‍ തടിച്ച് കൂടിയതിനെ തുടര്‍ന്ന് വിലാപയാത്ര അഞ്ച് മണിക്കൂറോളം വൈകിയാണ് എറണാകുളത്ത് എത്തിയത്.