പ്രധാനമന്ത്രിയുടെ വികാരപ്രകടനം നോട്ട് നിരോധനകാലത്ത് കണ്ടതിന് സമാനം; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി

By Web TeamFirst Published Dec 22, 2019, 6:17 PM IST
Highlights

ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ വസ്തുനിഷ്ഠമായ മറുപടികൾക്ക് പകരം വികാരപ്രകടനം കൊണ്ട് നേരിടാമെന്നത് ആശാസ്യമായ രീതിയല്ല.കള്ളനോട്ട്, കള്ളപ്പണം, ഭീകരത എന്നായിരുന്നു നോട്ട് നിരോധനത്തെ ന്യായീകരിക്കാൻ നിരത്തിയ പ്രതീകങ്ങൾ. അവയുടെ ഇന്നത്തെ അവസ്ഥ എന്തായി 

തിരുവനന്തപുരം: പൗരത്വബില്ലില്‍ രാജ്യത്തെ മുസ്‍ലീം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തനിക്കെതിരെ പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വിശദീകരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ മറുപടി. 

ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടത്. ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നീക്കങ്ങൾക്കെതിരെയാണ് രാജ്യത്തു പ്രതിഷേധം അലയടിക്കുന്നത്. ഇന്ത്യൻ പൗരത്വം നിർണ്ണയിക്കുമ്പോൾ ഒരു മതം എങ്ങനെ അയോഗ്യമാകുന്നു എന്ന ജനങ്ങളുടെ ചോദ്യത്തിനാണ് ഉത്തരം വേണ്ടത്.

തെറ്റായ സമീപനത്തെയും വർഗീയ നീക്കങ്ങളെയും കുറിച്ച് ജനങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ വസ്തുനിഷ്ഠമായ മറുപടികൾക്ക് പകരം വികാരപ്രകടനം കൊണ്ട് നേരിടാമെന്നത് ആശാസ്യമായ രീതിയല്ല. പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ കാര്യങ്ങൾ മൂടിവെക്കാൻ എന്തിനു ശ്രമിക്കുന്നു?

ഇന്ത്യൻ ഭരണഘടനയെയും അതിന്റെ അടിസ്ഥാന തത്വങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും നെഞ്ചേറ്റുകയാണ്. ആ വികാരത്തെ കുറച്ചുകാണരുത്; തെറ്റായി ചിത്രീകരിക്കുകയുമരുത്.

നോട്ട് നിരോധനകാലത്തു അമ്പതു ദിവസം തരൂ എന്ന് പ്രസംഗിച്ച പ്രധാനമന്ത്രി പിന്നീട് അക്കാര്യം മിണ്ടിയിട്ടില്ല. അന്നത്തെ അതേ വികാരപ്രകടനമാണ് ഇപ്പോഴും കാണുന്നത്. കള്ളനോട്ട്, കള്ളപ്പണം, ഭീകരത എന്നായിരുന്നു നോട്ട് നിരോധനത്തെ ന്യായീകരിക്കാൻ നിരത്തിയ പ്രതീകങ്ങൾ. അവയുടെ ഇന്നത്തെ അവസ്ഥ എന്തായി എന്ന് കൂടി പ്രധാനമന്ത്രിയിൽ നിന്ന് കേൾക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി പറയുന്നു. 


പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം അണപൊട്ടിയ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി ഇന്ന് രാം ലീല മൈതാനിയില്‍ ബിജെപി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് സംസാരിച്ചത്. പ്രശ്നങ്ങളെ തള്ളിക്കളയുന്നതും നീട്ടിവയ്ക്കുന്നതും ബിജെപിയുടെ രീതിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ശക്തി നാനത്വത്തില്‍ ഏകത്വമാണെന്നും മോദി പറഞ്ഞു.പൗരത്വബില്ലില്‍ രാജ്യത്തെ മുസ്‍ലീം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. തനിക്കെതിരെ പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്നും രാജ്യത്തെ പൊതുമുതല്‍ നശിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം എന്തിനാണെന്നും മോദി ചോദിച്ചു. 

മോദിയുടെ വാക്കുകള്‍...

നിങ്ങളുടെയെല്ലാം മുഖത്ത് ഒരു ആശ്വസത്തിന്‍റെ പുഞ്ചിരി ഞാന്‍ കാണുന്നു. ദില്ലിയിലെ 1731 കോളനികളിലായി കഴിയുന്ന നാല്‍പ്പത് ലക്ഷം പേര്‍ക്ക് ഞങ്ങള്‍ അവരുടെ വാസസ്ഥലത്തിന്‍റെ അവകാശം നല്‍കി. 
ദില്ലിയിലെ വീടിലാത്തവര്‍ക്ക് ഭൂമി നല്‍കാനുള്ള ബില്‍ പാര്‍ലമെന്‍റിലെ ഇരുസഭകളും പാസാക്കി കഴിഞ്ഞു. ദില്ലിയിലെ 1700 കോളനികളുടെ അതിര്‍ത്തി ഇതിനോടകം വേര്‍തിരിച്ചു കഴിഞ്ഞു. 1200 കോളനികളുടെ ഭൂപടം ഇതിനോടകം സജ്ജമാക്കി കഴിഞ്ഞു. 

ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടി പതിറ്റാണ്ടുകള്‍ പലതും കഴിഞ്ഞിട്ടും രാജ്യതലസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ ഭയത്തിലാണ് കഴിഞ്ഞത്. അവര്‍ക്ക് എപ്പോഴും വ്യാജവാഗ്ദാനങ്ങള്‍ മാത്രമാണ് ലഭിച്ചത്. 

അവര്‍ വിവിഐപികള്‍ക്ക് എപ്പോഴും ഭൂമി നല്‍കി കൊണ്ടിരുന്നു. ഞാന്‍ ആ ഭൂമി നിങ്ങള്‍ക്ക് നല്‍കുന്നു. 

ഒരോ ദിവസവും 25 കിമീ ദൂരം വീതം ദില്ലി മെട്രോയുടെ പണി നടക്കുകയാണ്. ദില്ലി മെട്രോയുടെ വികസനത്തിനായി മുന്‍സര്‍ക്കാരുകള്‍ ഒന്നും ചെയ്തിരുന്നില്ല. 

ചിലർ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകുന്നു. വ്യാജ വാഗ്ദാനങ്ങൾ നൽകുന്നു .ഇത്രയും കാലം അധികാരത്തിൽ ഇരുന്നവർ ദില്ലിക്കാർക്കായി ഒന്നും ചെയ്യ്തില്ല

നേരത്തെ അധികാരത്തിൽ ഇരുന്നവർ മെട്രോയുടെ വികസനത്തിന് ഒന്നും ചെയ്യതിട്ടില്ല. ശുദ്ധജലം ദില്ലിക്കാർക്ക് വെറും സ്വപ്നം മാത്രമാണ് ഇപ്പോഴും .ആയുഷ‍്മാൻ ഭാരത് യോജന ദില്ലിയിൽ നടപ്പാക്കാൻ ഇവിടുത്തെ സർക്കാർ തയ്യാറായില്ല

പ്രതിപക്ഷത്തിന് ഭയം വന്നിരിക്കുന്നു. അവര്‍ വ്യാജ ദ്യശ്യങ്ങൾ കള്ളങ്ങളും പ്രചരിപ്പിച്ചു.  ആരുടെയും അവകാശം സർക്കാർ കവർന്നെടുക്കില്ല. എല്ലാവരുടെയും വിശ്വാസം എല്ലാവരുടെയും വികസനം അതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം

"സർക്കാരിന് ഇരട്ടത്താപ്പ് എവിടെയെന്ന് പ്രതിപക്ഷം തെളിക്കൂ".  കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനാണ്
ക്ഷേമ പദ്ധതികളില്‍ സർക്കാർ ഒരിക്കലും മതം കലർത്തിട്ടില്ല. രാജ്യത്തെ മുസ്ലീം സഹോദരങ്ങളെ തെറ്റി ദ്ധരിപ്പിക്കുകയാണ്
പ്രതിഷേധങ്ങളുടെ പേരിൽ അവർ ബസുകൾ, ട്രെയിനുകൾ, കച്ചവട സ്ഥാപനങ്ങൾ ആക്രമിക്കുന്നു

രാഷ്ട്രീയം കൊണ്ടാണ് അവർ പൊതുമുതൽ നശിപ്പിക്കുന്നത്. താൻ വീണ്ടും അധികാരത്തിൽ എത്തുന്നത് തടയാൻ ആണ് ഈ ശ്രമങ്ങൾ . മോദിയെ വെറുത്തോളൂ ഇന്ത്യയെ വെറുക്കരുത്. തന്നെ ഉന്നം വെച്ചോളൂ, പക്ഷേ എന്തിനാണ് പൊതുമുതൽ നശിപ്പിക്കുന്നത്. ഇതുകൊണ്ട് എന്താണ് കിട്ടുന്നത് ? 

പൊലീസുകാരെ ആക്രമിച്ചതുകൊണ്ടാണ് എന്താണ് ലഭിക്കുന്നത്. ആയിരക്കണക്കിന് പൊലീസുകാർ അവരുടെ ജീവിതം രാജ്യത്തിനായി നൽകി

സoഘർഷങ്ങളെ ആളിക്കത്തിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഈ നിയമം ആരുടെയും പൗരത്വത്തെ ബാധിക്കില്ല.130 കോടി ജനങ്ങളെ ബാധിക്കില്ല.

എൻആർസി കൊണ്ടുവരുന്ന സമയത്ത് കോൺഗ്രസ് ഉറങ്ങുകയായിരുന്നോ? എൻആർസി അസാമിന് മാത്രമാണ് നടപ്പാക്കിയത്. അർബൻ നക്സലുകൾ മുസ്ലീം വിഭാഗത്തെ തെറ്റിധരിക്കുന്നു. 

ഡിറ്റെന്‍ഷന്‍ സെൻററുകളുടെ പേരിൽ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നു. ഇന്ത്യൻ മുസ്‍ലിം വിഭാഗം ഭയപ്പെടേണ്ടതില്ല. രാജ്യത്ത് മുസ്‍ലിങ്ങള്‍ക്കായി തടങ്കൽ കേന്ദ്രങ്ങളില്ല. 

ഗാന്ധിയുടെ ആശയങ്ങളിൽ നിന്നാണ് ഈ നിയമം രൂപപ്പെടുന്നത്. അത് ഗാന്ധിയുടെ പേർ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കണം. ദശാബ്ദങ്ങൾക്ക് മുൻപ് നൽകി വാഗ്ദാനമാണ് പാലിക്കുന്നത്

അഭയാര്‍ത്ഥികളും നുഴഞ്ഞു കയറ്റക്കാരും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണ്. രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍ അവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ ഒരിക്കലും വെളിപ്പെടുത്തില്ല. എന്നാല്‍ അഭയാര്‍ത്ഥിയായി വന്നവന്‍ അതൊരിക്കലും മറച്ചു വയ്ക്കുകയുമില്ല. ഇപ്പോള്‍ നുഴഞ്ഞു കയറിയവരില്‍ പലരും പുറത്തു വന്നു തുടങ്ങി. എന്തു കൊണ്ടാണ് അവര്‍ സത്യം പറയാത്തത്. അവരെ സംബന്ധിച്ച സത്യം പുറത്തു വരുമോ എന്നവര്‍ ഭയപ്പെടുന്നു.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഒരിക്കലും രാജ്യത്തെ മുസ്‍ലീം പൗരന്‍മാരെ ബാധിക്കില്ല. 
പുതുതായി വന്ന ഒരു അഭയാര്‍ത്ഥിക്കും ഇനി ഇന്ത്യന്‍ പൗരത്വം നല്‍കില്ല. 

പാകിസ്ഥാനില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിച്ച് വിവാഹം ചെയ്യുകയാണ്. ഇതു തെളിയിക്കുന്ന നിരവധി തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. അവര്‍ മറ്റൊരു മതവിശ്വാസിയാണെങ്കില്‍ മാത്രമേ ഈ രീതിയിലുള്ള പീഡനം നേരിടേണ്ടി വരുന്നുള്ളൂ. ഇത്തരം പീഡനങ്ങളും ചൂഷണങ്ങളും കാരണമാണ് അവര്‍ ഇന്ത്യയില്‍ അഭയം പ്രാപിക്കുന്നത്. അവരെ സഹായിക്കാന്‍ വേണ്ടിയാണ് പൗരത്വഭേദഗതി ബില്‍ സര്‍ക്കാര്‍ കൊണ്ടു വന്നത്. 

പൗരത്വനിയമഭേദഗതിയിലൂടെ പുതുതായി ചിലര്‍ക്ക് പൗരത്വം നല്‍കുക മാത്രമാണ് ചെയ്യുന്നത് അല്ലാതെ ആരുടേയും പൗരത്വം റദ്ദാക്കുന്നില്ല. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‍റെ കൂടി ആവശ്യമായിരുന്നു ബംഗ്ലാദേശിലടക്കം ചൂഷണം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുക എന്നത്. ആ ആവശ്യം നടപ്പാക്കിയതിന്‍റെ പേരിലാണോ അവര്‍ മോദിയെ കുറ്റക്കാരനായി ചിത്രീകരിക്കുന്നത്. 

പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസ് രാജ്യം മുഴുവന്‍ പ്രക്ഷോഭം നടത്തുപ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കണം എന്നാവശ്യപ്പെട്ടവരാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട് നേരത്തെ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. 

ബംഗാളിലെ കുടിയേറ്റ പ്രശ്നം തെരഞ്ഞെടുപ്പ് വിഷയമാക്കി വോട്ടു വാങ്ങിയ ദീദി ((മമതാ ബാനര്‍ജി) ഇപ്പോള്‍ പറയുന്നത് വിഷയത്തില്‍ യുഎന്‍ ഇടപെടല്‍ വേണമെന്നാണ്. എന്ത് കാര്യത്തിനാണ് മമത അവരുടെ സ്വരം മാറ്റുകയും നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത്. 

ലോക്സഭയിൽ മമത ബാനർജി ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ മലക്കം മറിയുന്നു. സി പി എമ്മും നിലപാട് മാറ്റുന്നു .അവരും കള്ള പ്രചരണം നടത്തുന്നു

പ്രതിപക്ഷം വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. അവര്‍ 370-ാം വകുപ്പിനെ അനുകൂലിക്കുന്നു എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നു. ഭരണഘടന ഉയര്‍ത്തിപിടിച്ചും അതിനു വിധേയരായും പ്രവര്‍ത്തിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്താണ് മുഖ്യമന്ത്രിമാര്‍ അധികാരമേല്‍ക്കുന്നത്. 

ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാജ്യത്തിന്‍റെ മക്കളാണ് അവര്‍ക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടും ഇവിടെ ഉണ്ടാവില്ല. രാജ്യത്തെ പൗരന്‍മാരെ നിയമഭേദഗതി ഒരു രീതിയിലുംബാധിക്കില്ല. 

click me!