ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ വാക്സിന്‍ കമ്പനിയുടെ ശാഖ തുറക്കുന്നതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി മുഖ്യമന്ത്രി
കൊവിഡ് വാക്സിന്‍ ഉത്പാദനത്തിനായി കേരളവും ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ വാക്സീൻ നിർമിക്കാനാകുമോ എന്നാലോചിക്കുമെന്നും ഇതിനായുള്ള ചർച്ച നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിന്‍ കമ്പനിയുടെ ശാഖ തുറക്കാനാവുമോയെന്നാണ് പരിശോധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സിലെ ശാസ്ത്രജ്ഞര്‍ കൊവിഡ് ചികിത്സയ്ക്കായി ഒരു മരുന്ന് നിര്‍മ്മിച്ചിട്ടുണ്ട്. കൊവിഡ് വൈറസ് ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകല്‍ തടയുന്ന ആന്‍റി വൈറല്‍ മരുന്നായ ഇതിന് ഡ്രഗ് കണ്‍ട്രോള്‍ ജനറലിന്‍റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളുടെ ഓക്സിജന്‍ ആശ്രയത്വം കുറയ്ക്കാന്‍ ഈ മരുന്ന് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ മരുന്നിന്‍റെ അന്‍പതിനായിരം ഡോസിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്ലാക്ക് ഫംഗസ് ചികിത്സയില്‍ മരുന്നും ചികിത്സയും ഇവിടെ ഉറപ്പാക്കും. അത് സംബന്ധിച്ച ബോധവല്‍ക്കരണവും നടത്തും. കൊവിഡിന് മുന്‍പുള്ള നിരക്കിനേക്കാളും ബ്ലാക്ക് ഫംഗസ് ഇപ്പോള്‍ വര്‍ധിക്കുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona