
ദുബായ്: കെ റെയിൽ (K Rail) പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ദുബായിൽ പറഞ്ഞു. പദ്ധതിക്ക് വേണ്ടി പ്രാരംഭമായി ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. എന്നാൽ അതിനിടെ ചിലർ കാര്യമറിയാതെയും മറ്റ് ചിലർ മറ്റു ചില ഉദ്ദേശത്തോടെയും പദ്ധതിയെ എതിർക്കുന്നുണ്ട്. എന്നാൽ നാട്ടിലുള്ള ജനങ്ങൾ ഈ പദ്ധതി നിലവിൽ വരണമെന്നാഗ്രഹിക്കുന്നവരാണ്. നിർബന്ധബുദ്ധിയുടേയോ വാശിയുടേയോ പ്രശ്നമല്ല. കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാമേഖലകളിലുമുണ്ടാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രം ബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിന് ചേർന്നതല്ലെന്നും മെട്രോമാൻ ഇ.ശ്രീധരനും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും പിണറായി വിശദീകരിച്ചു. ദുബൈയില്‍ മലയാളി സമൂഹം നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ പദ്ധതി വിഷയത്തിൽ നിലപാടാവർത്തിച്ചത്. വ്യവസായി മന്ത്രി പി രാജീവ്, ജോണ്‍ ബ്രിട്ടാസ് എംപി. എംഎ യൂസഫലി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
അതേ സമയം, വിദേശസന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സംസ്ഥാനത്ത് മടങ്ങിയെത്തും. അമേരിക്കയിലെ ചികിത്സക്കും ഗൾഫ് എക്സ്പോയിൽ പങ്കെടുത്തതിനും ശേഷമാണ് മടക്കം. ലോകായുക്ത ഓർഡിനൻസിൽ ഗവർണ്ണറുടെ തീരുമാനം നീളുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്. ഓർഡിനൻസിൻറെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചാൽ ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പിടുമെന്നാണ് സർക്കാർ പ്രതീക്ഷ.
അതിനിടെ ഗവർണ്ണർ നിയമവിദഗ്ധരുമായുള്ള ചർച്ചകൾ തുടരുകയാണ്. സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലും ശിവശങ്കറിൻരെ പുസ്തകവും ഉണ്ടാക്കിയ വിവാദങ്ങളിൽ സർക്കാർ സമ്മർദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രിയുടെ മടക്കം. അനുമതിയില്ലാതെ പുസത്കം എഴുതിയതിൽ ശിവശങ്കറിനോട് വിശദീകരണം ചോദിക്കണോ വേണ്ടയോ എന്നതിലും മുഖ്യമന്ത്രിയാകും തീരുമാനമെടുക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam