'ജാഗ്രതയും കരുതലും കുറഞ്ഞു വരുന്നു'; രോഗബാധിതരുടെ സംഖ്യ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jun 5, 2020, 6:34 PM IST
Highlights

അപകടാവസ്ഥ അതിന്‍റെ ഗൗരവത്തില്‍ തന്നെ മനസിലാക്കണം. ആപത്തിന്‍റെ തോത് വര്‍ധിക്കുന്നുവെന്ന് എന്ന് തിരിച്ചറിയണം. ജനങ്ങളെ ആകെ ബോധവത്കരിക്കുന്നതിനുള്ള ഇടപെടല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി 

തിരുവനന്തപുരം: ഇളവുകള്‍ ഒരു കാരണവശാലും രോഗം പടരാനുള്ള സാധ്യതയായി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് സമ്പര്‍ക്കം വഴി രോഗം വന്നത് 10 പേര്‍ക്കാണ്. ഇത് കൂടുതല്‍ കരുതല്‍ വേണ്ടതിന്‍റെ സൂചനയാണ്. എന്തുതന്നെ ഉളവ് ലഭിച്ചാലും മുന്‍കരുതലും ശ്രദ്ധയും എല്ലാവരില്‍ ഉണ്ടാകണം. രോഗബാധിതരുടെ സംഖ്യ ഇനിയും വര്‍ധിക്കും.

അതുകൊണ്ട് അതിനുള്ള സംവിധാനങ്ങളും അടിയന്തര പ്രാധാന്യത്തോടെ ഒരുക്കും. ആദ്യഘട്ടത്തിലുണ്ടായ ജാഗ്രതയും കരുതലും എല്ലാവരിലും കുറഞ്ഞു വരുന്നുണ്ടോയെന്ന് എന്ന് എല്ലാവരും പരിശോധിക്കണം. അപകടാവസ്ഥ അതിന്‍റെ ഗൗരവത്തില്‍ തന്നെ മനസിലാക്കണം. ആപത്തിന്‍റെ തോത് വര്‍ധിക്കുന്നുവെന്ന് എന്ന് തിരിച്ചറിയണം.

ജനങ്ങളെ ആകെ ബോധവത്കരിക്കുന്നതിനുള്ള ഇടപെടല്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുതരമായ രോഗം ബാധിക്കുന്നവര്‍ക്ക് ആരോഗ്യവകുപ്പ് പ്രത്യേകം പ്രോട്ടോകോൾ ഉണ്ടാക്കും. രോഗവ്യാപനം തീവ്രമായ മേഖലകളിൽ നിന്ന് സംസ്ഥാനത്ത് എത്തുന്നവരെ പരിശോധിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാക്കും.

സുരക്ഷാ മുൻകരുതലുകൾ കര്‍ശനമായും പാലിക്കണം. വാഹനങ്ങളിലും പൊതു സ്ഥലങ്ങളിലും അതിന് ഉപേക്ഷ ആരും കരുതരുത്. കേരളീയരുടെ ശുചിത്വ ബോധം കൂടുതൽ നന്നായി ഉൾക്കൊള്ളേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.ജൂൺ എട്ട് മുതൽ കൂടുതൽ ഇളവുകൾ വരികയാണ്. കേന്ദ്രം ഇതിനായി നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുവായി കേന്ദ്രം പ്രഖ്യാപിച്ച ഇളവുകളെല്ലാം സംസ്ഥാനത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗ വ്യാപന നിരക്ക് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരാണ്. 

click me!