
കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും ധനസഹായം തട്ടിയതായി വിജിലൻസിന് സംശയം. ഒരു അപേക്ഷ പരിശോധിച്ചപ്പോഴാണ് വിജിലൻസിന് സംശയം തോന്നിയത്. ഡോക്ടർമാരുടെയും ഇടനിലക്കാരുടെയും മൊഴി വിജിലൻസ് രേഖപ്പെടുത്തും. ഇന്ന് അപേക്ഷകന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തും.
ഇന്നലെ കൊല്ലത്ത് വിജിലൻസ് നടത്തിയ പരിശോധനയിലാണ് മരിച്ചയാളുടെ പേരിൽ തട്ടിപ്പ് നടന്നെന്ന് സംശയം തോന്നിയത്. കൊല്ലം സിവിൽ സ്റ്റേഷനിലെ ഫയലിൽ അപേക്ഷകന്റേതായി നൽകിയ ഫോൺ നമ്പറിൽ വിളിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മുൻപേ മരിച്ചുപോയെന്ന് ബന്ധുക്കൾ പറഞ്ഞത്. ഇതാണ് സംശയം ഉയരാൻ കാരണം. അപേക്ഷ നൽകുന്നതിന് മുൻപ് തന്നെ അപേക്ഷകൻ മരിച്ചിരുന്നെന്നാണ് വിവരം. മരിച്ചയാളിന്റെ പേരിൽ അപേക്ഷ നൽകി പണം തട്ടിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
ചുരുങ്ങിയ പരിശോധനയിൽ തന്നെ വ്യാപകമായി തട്ടിപ്പ് കണ്ടെത്തിയത് വിജിലൻസിനെയും സർക്കാരിനെയും ഞെട്ടിച്ചിരിക്കുകയാണ്. വിജിലൻസിന്റെ ഇന്റലിജൻസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായിരുന്നില്ല. എന്നാൽ അന്വേഷിച്ച് തുടങ്ങിയപ്പോൾ സർക്കാർ ജീവനക്കാരും ഡോക്ടർമാരും ഇടനിലക്കാരുമെല്ലാം ഉൾപ്പെട്ട വലിയ തട്ടിപ്പാണിതെന്നാണ് മനസിലാകുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തെ മുഴുവൻ ഫയലുകളും പരിശോധിക്കാൻ വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന അപേക്ഷയിൽ തഹസിൽദാർമാർക്ക് 2000 രൂപ വരെയും ജില്ലാ കളക്ടർമാർക്ക് 10000 രൂപ വരെയും സഹായം നൽകാൻ അനുവാദമുണ്ട്. അതിൽ കൂടുതലാണെങ്കിൽ ആ ഫയൽ സർക്കാരിന് അയച്ച് സഹായം വാങ്ങണം. മൂന്ന് ലക്ഷം വരെ ഇത്തരത്തിൽ കിട്ടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam