
തിരുവനന്തപുരം: തിരൂരിൽ നിന്ന് നിലമ്പൂരിലേക്ക് മെട്രോ വേണമെന്ന ആവശ്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചത് മനോവിഷമം ഉണ്ടാക്കിയെന്ന് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ. നാടിന്‍റെ ആവശ്യം താനല്ലാതെ ആരു പറയുമെന്നാണ് ചോദ്യം. ട്രോളുകൾ എന്തൊക്കെയുണ്ടായാലും ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും മൊയ്തീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മലപ്പുറം ജില്ലയിൽ തിരൂരിനെയും നിലമ്പൂരിനെയും ബന്ധിപ്പിച്ച് മെട്രോ മാതൃകയിൽ റെയിൽവേ ലൈൻ പണിതാൽ യാത്രാ ദൂരവും ചെലവും സമയവും ലഭിക്കാം എന്നാണ് എംഎൽഎ പറഞ്ഞത്. മുഖ്യമന്ത്രിയുടെ മറുപടിയിങ്ങനെ- "അംഗത്തിന് ഏത് കാര്യവും നിയമസഭയിൽ ഉന്നയിക്കാം. പക്ഷേ ഇതൊക്കെ വേണോ എന്നത് അങ്ങും നിയമസഭാ സെക്രട്ടേറിയറ്റും ആലോചിക്കുന്നത് നന്നായിരിക്കും. ഈ സർക്കാരായാലും ഇനി ഏതെങ്കിലും കാലത്ത് മാറി വരുന്ന ഗവണ്‍മെന്‍റായാലും അടുത്ത ദശാബ്ദത്തിലൊന്നും ആലോചിക്കാനിടയില്ലാത്ത മെട്രോ പദ്ധതിയെ കുറിച്ചാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഒരു സർക്കാരിന്‍റെയും ആലോചനയിൽ ഇല്ലാത്ത വിഷയമാണിത്".
താൻ വളരെയേറെ ചിന്തിച്ചും ആലോചിച്ചുമാണ് മെട്രോ മാതൃകയെ കുറിച്ച് നിയമസഭയിൽ പറഞ്ഞതെന്ന് കുറുക്കോളി മൊയ്തീൻ പ്രതികരിച്ചു. തിരൂരിൽ നിന്ന് നിലമ്പൂരിലേക്ക് റോഡ് വഴി പോകാൻ മൂന്ന് മണിക്കൂർ സമയം വേണ്ടിവരുന്നുണ്ട്. ഇങ്ങനെയൊരു പാത വന്നാൽ സമയം ഒരു മണിക്കൂറായി കുറയ്ക്കാൻ കഴിയും. താനും മുഖ്യമന്ത്രിയെ പോലെ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു വന്നതാണ്. അദ്ദേഹത്തിന്‍റെ പ്രതികരണം ചെറിയ വേദനയുണ്ടാക്കിയെന്നും എംഎൽഎ പറഞ്ഞു. താൻ പറഞ്ഞത് ഭാവിയിൽ സമൂഹം ചർച്ച ചെയ്യുകയും ഏറ്റെടുക്കുകയും ചെയ്യും. താനിത് സമൂഹത്തിന് മുൻപാകെ അവതരിപ്പിക്കുകയാണ്. സഭയിൽ പരിഹാസമാണ് കിട്ടിയതെങ്കിലും ജനങ്ങളിത് സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് എംഎൽഎ പ്രതികരിച്ചു.
നീന്തലിന് നൽകിയിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി