
തിരുവനന്തപുരം: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തിരുവനന്തപുരത്ത് ശശി തരൂരിന് നാലാമതും ജയം നൽകിയത് തീരത്തെ വോട്ടുകൾ. കോവളം അടക്കമുള്ള തീരദേശമേഖലകളിലും നഗരത്തിലും രാജീവ് ചന്ദ്രശേഖർ നടത്തിയ മുന്നേറ്റമാണ് തരൂരിനെ വിറപ്പിച്ചത്. പന്യൻ രവീന്ദ്രൻ പ്രതീക്ഷിച്ചതിലും വല്ലാതെ പിന്നോട്ടുപോയതും തരൂരിനെ തുണച്ചു.
ഒരുഘട്ടത്തിൽ കാൽ ലക്ഷത്തിനടുത്ത് ലീഡുണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്. തലസ്ഥാനത്ത് അട്ടിമറി മണത്തെങ്കിലും അവസാന ലാപ്പിൽ 2014 ലെ വിജയം ആവർത്തിക്കുകയായിരുന്നു തരൂർ. കോവളം, നെയ്യാറ്റിൻകര, പാറശ്ശാല, തിരുവനന്തപുരം മണ്ഡലങ്ങളിലെ തീരമുൾപ്പെടുന്ന അവസാന റൗണ്ട് തരൂരിൻ്റെ പ്രതീക്ഷ കാത്തു. നെയ്യാറ്റിൻകരയിൽ 22613 ന്റെ ലീഡ് നേടിയപ്പോൾ കോവളത്ത് 16666, പാറശ്ശാല 12372, തിരുവനന്തപുരം സെൻട്രൽ 4541 എന്നിങ്ങനെയാണ് ലീഡുകൾ.
പക്ഷേ, കോവളത്തും നെയ്യാറ്റിൻകരയിലും തിരുവനന്തപുരത്തും രാജീവ് ചന്ദ്രശേഖർ രണ്ടാമതെത്തി. കോവളത്ത് പന്യനെക്കാൾ 8239 വോട്ടാണ് രാജീവ് നേടിയത്. തീരത്തേക്ക് പ്രതീക്ഷ തെറ്റിച്ച് ബിജെപി കടന്ന് കയറിയപ്പോൾ പന്യൻ തീരെ മങ്ങി. നേമത്തും കഴക്കൂട്ടത്തും വട്ടിയൂർകാവിലും ബിജെപി ലീഡുയയർത്തിയെങ്കിലും പ്രതീക്ഷിച്ചപോലെ വന്നില്ല. കേന്ദ്രമന്ത്രി വന്നിട്ടും വികസന കാർഡ് തുടക്കം മുതൽ ഉയർത്തിയിട്ടും തലസ്ഥാനം ഇനിയും കിട്ടാക്കനിയായത് ബിജെപിക്ക് തിരിച്ചടിയായി. മുതിർന്ന സിപിഐ നേതാവ് പന്യൻ പക്ഷേ പാറശ്ശാലയിൽ മാത്രമാണ് രണ്ടാമതെത്തിയത്. കഴിഞ്ഞ തവണ സി ദിവാകരൻ പിടിച്ചതിൽ നിന്ന് പതിനായിരത്തോളം വോട്ടിൻ്റെ കുറവ് ഉണ്ടായി. വോട്ടെണ്ണലിൻ്റെ ഒരുഘട്ടത്തിൽ പോലും പന്യൻ ത്രികോണപ്പോര് ഉയർത്തിയില്ല. ഇടതിന് വൻ അടിത്തറയുള്ള തലസ്ഥാനത്ത് ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും നാണക്കേടിന്റെ മൂന്നാം സ്ഥാനമാണ് എൽഡിഎഫിന് ലഭിച്ചത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam