കോയമ്പത്തൂര്‍ അപകടം: മരിച്ചവരോടുള്ള ആദരസൂചകമായി കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്ത് ഗതാഗത മന്ത്രി

By Web TeamFirst Published Feb 21, 2020, 8:23 AM IST
Highlights

അപകടത്തിൽ പൊലിഞ്ഞ 19 ജീവനുകളോടുള്ള ആദര സൂചകമായാണ് ഗതാഗത വകുപ്പ് മന്ത്രി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത്. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു യാത്ര.

പാലക്കാട്: കോയമ്പത്തൂർ വാഹനപകടത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്ത് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു ഗതാഗത വകുപ്പ് മന്ത്രിയുടെ യാത്ര.

സമീപകാല ചരിത്രത്തിൽ കെഎസ്ആർടിസി നേരിടേണ്ടി വന്ന വലിയ ദുരന്തങ്ങളിലൊന്നാണ് കോയമ്പത്തൂർ അവിനാശിയിലുണ്ടായ വാഹനപകടം. അപകടത്തിൽ കെഎസ്ആർടിസിക്ക് നഷ്ടമായത് രണ്ട് മാതൃക ജീവനക്കാരെയാണ്. മികച്ച സേവനത്തിന് കയ്യടി നേടിയ ഗിരീഷും ബൈജുവുമാണ് അപകടത്തില്‍ മരിച്ചത്. അവരടക്കം അപകടത്തിൽ പൊലിഞ്ഞ 19 ജീവനുകളോടുള്ള ആദര സൂചകമായാണ് ഗതാഗത വകുപ്പ് മന്ത്രി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത്. തിരുപ്പൂർ സര്‍ക്കാര്‍ ആശുപത്രിയിലും സംഭവസ്ഥലത്തുമെത്തി സ്ഥിഗതികൾ വിലയിരുത്തിയ ഗതാഗത മന്ത്രി രാത്രിയോടെയാണ് പാലക്കാടെത്തിയത്. തുടർന്ന് 11 ന് പുറപ്പെട്ട സ്കാനിയ ബസിൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

Read More: 'അന്ന് ഒരു ജീവന് വേണ്ടി വണ്ടി തിരികെ ഓടിച്ചവർ', ഇന്ന് ആ ജീവനക്കാർ കണ്ണീരോർമ

അപകടത്തില്‍ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ വൈകാരിക നിമിഷങ്ങളോടെയാണ് ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയത്. കെഎസ്ആർടിസി ഡ്രൈവർമാരായ വി ആർ ബൈജുവിന്റെയും വി ഡി ഗിരീഷിന്‍റെയും മൃതദേഹം ഇന്നലെ രാത്രിയോടെ എറണാകുളത്ത് എത്തിച്ചു. കെഎസ്ആർടിസി സൗത്ത് ബസ് സ്റ്റേഷനിൽ അൽപസമയം പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹങ്ങൾ മോർച്ചറികളിലേക്ക് മാറ്റി. മുഖ്യമന്ത്രിക്ക് വേണ്ടി എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ് റീത്ത് സമർപ്പിച്ചു.

കെഎസ്ആർടിസി എറണാകുളം ഡിപ്പോയിൽ കണ്ടക്ടർ വി ആർ ബൈജുവിന്‍റെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ പിറവം വെളിയനാട് പേപ്പതിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഡ്രൈവർ വി ഡി ഗിരീഷിന്‍റെ സംസ്കാര ചടങ്ങുകൾ 12 മണിയോടെ പെരുമ്പാവൂർ ഒക്കലിലിലെ എസ്എൻഡിപി ശ്മശാനത്തിലാണ് നടക്കുക. ബെംഗളൂരു ഐടി കമ്പനി ജീവനക്കാരിയും ഇടപ്പള്ളി സ്വദേശിനിയുമായ ഐശ്വര്യ, തൃപ്പൂണിത്തുറയിലെ ഗോപിക എന്നിവരുടെ സംസ്കാര ചടങ്ങുകളും ഇന്ന് രാവിലെ നടക്കും.

Read More: കോയമ്പത്തൂര്‍ അപകടം: പൊലിഞ്ഞത് 19 ജീവനുകള്‍, മരിച്ചവരുടെ സംസ്കാരചടങ്ങുകൾ ഇന്ന്

click me!