കയർഫെഡിലെ വിവാദനിയമനങ്ങൾ അന്വേഷിക്കാൻ ഉത്തരവ്; പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണം

Published : Oct 05, 2021, 02:08 PM IST
കയർഫെഡിലെ വിവാദനിയമനങ്ങൾ അന്വേഷിക്കാൻ  ഉത്തരവ്; പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണം

Synopsis

കയർ ഫെഡ്ഡിലെ ക്രമക്കേടുകളും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്നതായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ കെട്ടുപിണഞ്ഞ് ക്രമക്കേട് പരമ്പര.

തിരുവനന്തപുരം: കയർഫെഡിലെ (Coirfed) വിവാദനിയമനങ്ങൾ (Controversial appoinments) അന്വേഷിക്കാൻ കയർഫെഡ് ഡയറക്ടറുടെ ഉത്തരവ്. അഡീഷനൽ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. അന്വേഷിച്ച് പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. കയർഫെഡിൽ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യയടക്കമുള്ളവരെ വിരമിച്ചതിന് ശേഷവും നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് അന്വേഷണം. പെൻഷൻ പ്രായം കഴിഞ്ഞിട്ടും നിയമനം നൽകിയ വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. 

കയർ ഫെഡ്ഡിലെ ക്രമക്കേടുകളും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്നതായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ കെട്ടുപിണഞ്ഞ് ക്രമക്കേട് പരമ്പര. കയർ ഫെഡ് ആസ്ഥാനത്തെ പേഴ്സണൽ മാനേജരാണ് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസറിന്‍റെ ഭാര്യ ഷീല നാസർ. വയസ്സ് 58 തികഞ്ഞതോടെ ഇക്കഴിഞ്ഞ ജൂലൈയിൽ വിരമിച്ചു. പക്ഷെ അതേ തസ്തികയിൽ പുനർനിയമനം കൊടുക്കുകയായിരുന്നു. സമാനരീതിയിൽ സിഐടിയു എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എം പി നാരായണനും നിയമനം നൽകിയിരുന്നു. 

താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലും ക്രമക്കേട് നടന്നു. വർക്കർ തസ്തികയിൽ ജോലി ചെയ്ത 29 പേരെയും സ്വീപ്പർ തസ്തികയിൽ ജോലി ചെയ്ത രണ്ട് പേരെയും അടക്കം 31 പേരെ സ്ഥിരപ്പെടുത്താൻ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കയർ ഫെഡ് ബോർഡ് യോഗം തീരുമാനിച്ചുവെങ്കിലും നിയമന ഉത്തരവ് ഇറങ്ങിയപ്പോൾ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യ സഹോദരൻ എസ് സുരേഷ് ഉൾപ്പെടെ 19 പേരെ മാത്രമാണ് മാത്രം സ്ഥിരപ്പെട്ടു.

സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോർട്ട് മാനേജ്മെന്‍റ് ഇടപെട്ട് പൂഴ്ത്തിയതടക്കമുള്ള വിവരങ്ങളും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സ്ഥാപനത്തിന്‍റെ പ്രവർത്തന നഷ്ടത്തിൽ ഉന്നത ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് വാർഷിക പൊതുയോഗത്തിൽ വയ്ക്കാതെ മുക്കിയത്. 

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി