'എ പ്ലസ് നല്ലത്, ഓവറാക്കി ചളമാക്കരുത്'; കളക്ടര്‍ ബ്രോ

By Web TeamFirst Published May 8, 2019, 5:07 PM IST
Highlights

വിജയങ്ങള്‍ വിനയത്തോടെ ഏറ്റുവാങ്ങാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്- എന്‍ പ്രശാന്ത് പറഞ്ഞു.

തിരുവനന്തപുരം: എ പ്ലസുകളുടെ എണ്ണം നോക്കി വിദ്യാര്‍ത്ഥികളുടെ കഴിവിനെ വിലയിരുത്തുന്നതിനെതിരെ മുന്‍ കളക്ടര്‍ എന്‍ പ്രശാന്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. വിജയങ്ങള്‍ വിനയത്തോടെ ഏറ്റുവാങ്ങാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും എ പ്ലസ് ആഘോഷമാക്കുമ്പോള്‍ അപമാനിക്കപ്പെട്ട് മാറി നില്‍ക്കുന്ന കുട്ടികളുടെ വികാരവും മാനിക്കണമെന്നും കളക്ടര്‍ ബ്രോ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

A+ നല്ലത് തന്നെ. പക്ഷേ ഓവറാക്കി ചളമാക്കരുത്. എന്റെ ചെറിയ ബുദ്ധിയിലെ അഭിപ്രായം, മാർക്ക്ഷീറ്റ് ഒരു കുട്ടിയുടെ സ്വകാര്യതയാണ് എന്നാണ്. കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിക്കേണ്ടത്.

വലിയ കൊമ്പത്തെ ഗ്രേഡ് കിട്ടാത്ത കുഞ്ഞുങ്ങളിൽ ഈ മാർക്ക് ഷീറ്റ് പ്രദർശനം ഇടുന്ന പ്രഷർ എന്തായിരിക്കും... ഇത്രമാത്രം ഹൈപ്പ് അർഹിക്കാത്ത ഒരു പരീക്ഷയാണ് പത്താംതരം എന്നു കൂടെ ഓർക്കണം. ജീവിത വിജയവുമായിട്ട് വലിയ ബന്ധവുമില്ല. പത്താം തരത്തിലെ ഗ്രേഡിംഗ് നടത്തുന്നത് കുട്ടികളെ സാമൂഹികമായി വേർതിരിക്കാനല്ല, അക്കാദമിക് ചോയ്സുകൾ പ്രാവർത്തികമാക്കാൻ മാത്രമാണ്.

A+ ആഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാൻ വിളിക്കുന്നവരോട് സ്നേഹത്തോടെ വരാൻ നിർവാഹമില്ല എന്നേ പറയാൻ പറ്റൂ. ഇവർക്ക് സ്വീകരണവും ആഘോഷവും ഒരുക്കുമ്പോൾ അപമാനിക്കപ്പെടുകയും അവഗണനയുമായി ഓരത്ത് മാറി നിൽക്കുകയും ചെയ്യുന്ന ബാക്കി കുട്ടികളുടെ മനസ്സാര് വായിക്കും? അവരും മിടുക്കരും മിടുക്കികളും തന്നെയാണ്. ഇത്തരത്തിൽ സിസ്റ്റമാറ്റിക്കായി സമൂഹം ഒന്നടങ്കം അവരെ മാനസികമായി തളർത്താതിരുന്നാൽ മതി. സ്കൂളിലും, റെസിഡന്റ് അസോസിയേഷനിലും, വീട്ടിലും, ബന്ധുഗൃഹങ്ങളിലും, പത്രത്തിലും ടിവിയിലും, ഫേസ്ബുക്കിലും, കവലയിലെ ഫ്ലെക്സിലും ഒക്കെ ഇവരെ തളർത്താനുള്ള എല്ലാം നമ്മൾ ചെയ്യുന്നുണ്ട്. ഈ രക്തത്തിൽ പങ്കാളിയാവാൻ വയ്യ ഉണ്ണീ.

വിജയങ്ങൾ നമ്രതയോടെ ഏറ്റ് വാങ്ങാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. വൾഗറായി ആഘോഷിക്കാനല്ല. പരാജയങ്ങളെ ഗ്രേസ്ഫുളായി കൈകാര്യം ചെയ്യാനും. ഗൗരവമുള്ള ഉന്നത പരീക്ഷകളും ശരിക്കുള്ള ജീവിതപരീക്ഷണങ്ങളും ഇനി വരാനിരിക്കുന്നേ ഉള്ളൂ.

- ബ്രോസ്വാമി 🤓

click me!