സഹോദരങ്ങളായ കുട്ടികളുടെ മരണം; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടര്‍

By Asianet MalayalamFirst Published Jul 24, 2019, 7:02 PM IST
Highlights

കഴിഞ്ഞ ജൂലൈ 22-നാണ് കുട്ടികളെ പനിയെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികളുടെ മാതാവിനും പനി ബാധിച്ചിട്ടുണ്ട്. 

കാസര്‍ക്കോട്: രണ്ട് ദിവസത്തിനിടയില്‍ പനി ബാധിച്ച സഹോദരങ്ങളായ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് കാസര്‍ക്കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു. കാസര്‍ക്കോട് ജില്ലയിലെ പുത്തിഗെ പഞ്ചായത്തിലാണ് ഇന്നലെയും ഇന്നുമായി രണ്ട് കുട്ടികള്‍ മരിച്ചത്. കുട്ടികളുടെ മാതാവും ഇപ്പോള്‍ പനി ബാധിച്ച് ചികിത്സയിലാണ്. കുട്ടികളുടെ മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. 

കഴിഞ്ഞ ജൂലൈ 22-നാണ് കുട്ടികളെ പനിയെ തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികളുടെ മാതാവിനും പനി ബാധിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവരെ പരിയാരം മെഡിക്കല്‍ കോളജിലേക്കോ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കോ മാറ്റുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സഹോദരങ്ങളായ കുട്ടികള്‍ മരണപ്പെട്ട പുത്തിഗെയില്‍ ആരോഗ്യവകുപ്പിന്‍റെ ഉന്നതതലസംഘം സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും ഇത്തരം പ്രചാരണങ്ങളില്‍ ജനങ്ങള്‍ വീഴരുതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  ആരോഗ്യവകുപ്പ് മേഖലയില്‍ കൃത്യമായ നീരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍  നടത്തി വരുന്നതായും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

click me!