
മലപ്പുറം: തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ പ്രസ്താവന വിവാദമാകുന്നു. തിരുവനന്തപുരത്തെ യുക്തിവാദി സംഘടന സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിൽ ആണ് അനിൽകുമാറിന്റെ പ്രസ്താവന. വ്യക്തിപരമായ പരാമർശം മാത്രം എന്ന് കെടി ജലീൽ പ്രതികരിച്ചപ്പോൾ വലിയ എതിർപ്പാണ് മുസ്ലിം സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ലിട്മസ് നസ്തിക സമ്മേളനത്തിൽ ആയിരുന്നു അനിൽകുമാറിന്റെ പരാമർശം. മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അനിൽകുമാർ പറഞ്ഞു. സിപിഎം സംസ്ഥാന സമിതി നേതാവിന്റെ ഈ പ്രസ്താവനയോട് വലിയ രീതിയിലുള്ള എതിർപ്പാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. വിവാദങ്ങൾക്കിടെ ഡോക്ടർ കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രധാന ചർച്ചയായി. തട്ടമിടാത്തത് പുരോഗമനത്തിന്റെ ലക്ഷണം അല്ലെന്ന് പറഞ്ഞു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് വനിത കൗൺസിലറുടെ ചിത്രം സഹിതം ആണ് ജലീലിന്റെ കുറിപ്പ്. വീണ ജോർജിനെതിരെ കെഎം ഷാജി നടത്തിയ പരാമർശത്തെ പോലെ അനിൽകുമാറിന്റെ വാക്കുകളെ തള്ളണമെന്നും ജലീൽ പറയുന്നു.
വർഗീയവും തികഞ്ഞ മുസ്ലിം വിരുദ്ധവും എന്നായിരുന്നു കെഎൻഎം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹുസൈൻ മടവൂരിന്റെ പ്രതികരണം. വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുളള സിപിഎം നീക്കത്തിന്റെ ഇരട്ടത്താപ്പ് പുറത്തായി എന്നായിരുന്നു സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചത്. വഖഫിലും ലിംഗ സമത്വ വിഷയത്തിലും എതിർപ്പിനെ മറന്ന് മുസ്ലിം സംഘടനകൾക്കൊപ്പം നിന്ന സിപിഎമ്മിന് അനിൽകുമാറിന്റെ വാക്കുകൾ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam