മതസൗഹാർദ്ദം സൂക്ഷിക്കണം, മറ്റ് സമൂഹങ്ങളെ മുറിവേൽപ്പിക്കരുത്: പാലാ ബിഷപ്പിനെ തള്ളി കർദ്ദിനാൾ മാർ ക്ലിമ്മിസ്

By Web TeamFirst Published Sep 20, 2021, 7:17 PM IST
Highlights

ദീപികയിൽ വന്ന ലേഖനങ്ങളെയും അദ്ദേഹം പിന്തുണച്ചില്ല. കത്തോലിക്ക സഭ അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നും സംഘടനകൾ നിലപാട് എടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പരാമർശം തള്ളി കർദ്ദിനാൾ മാർ ക്ലിമ്മിസ്. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വിവിധ മതമേലധക്ഷ്യന്മാരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അഭിപ്രായപ്രകടനം.

ദീപികയിൽ വന്ന ലേഖനങ്ങളെയും അദ്ദേഹം പിന്തുണച്ചില്ല. കത്തോലിക്ക സഭ അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നും സംഘടനകൾ നിലപാട് എടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. മത സൗഹാർദം കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ചേർന്നത് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ആവശ്യമാണ്. മറ്റ് സമൂഹങ്ങൾക്ക് മുറിവേൽക്കാതിരിക്കാൻ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഈ യോഗം ചേർന്നത്. ചങ്ങനാശേരി ആർച്ച് ബിഷപ്പ് പങ്കെടുക്കുന്നതിൽ അസൗകര്യം അറിയിച്ചു. എന്താണ് അസൗകര്യം എന്ന് അറിയില്ല. സർക്കാരിനോട് അറിയിച്ചല്ല യോഗം ചേർന്നത്. സർവ്വകക്ഷി യോഗം വിളിക്കണമെന്ന നിർദ്ദേശം സ്വാഗതാർഹമാണ്. പാണക്കാട് കുടുംബത്തിൽ നിന്ന് ഇത്ര ദൂരം യാത്ര ചെയ്ത് മുനവറലി എത്തിയെന്ന് പറഞ്ഞ മാർ ക്ലിമിസ് വരാതിരുന്നവരെ കുറിച്ചല്ല, വന്നവരെ പറ്റിയാണ് സംസാരിക്കേണ്ടതെന്നും പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!