ടിസി നല്‍കാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട മലപ്പുറം എടക്കരയിലെ സ്വകാര്യ സ്കൂളിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കി.
മലപ്പുറം: ടിസി നല്‍കാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട മലപ്പുറം എടക്കരയിലെ സ്വകാര്യ സ്കൂളിനെതിരെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കി. അടുത്ത തിങ്കളാഴ്ച ചേരുന്ന സിറ്റിംഗില്‍ വിഷയം പരിഗണിക്കുമെന്ന് ശിശുക്ഷേമ സമിതിയും വ്യക്തമാക്കി.
എടക്കര പാലുണ്ടയിലെ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ടിസി നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രിൻസിപ്പലിനെ ഉപരോധിച്ചു. ടിസിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ വീശദീകരണം നല്‍കാൻ പോലും തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു ഉപരോധം.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയത്. ഇന്ന് മലപ്പുറത്ത് ചേര്‍ന്ന ശിശുക്ഷേമ സമിതിയുടെ സിറ്റിംഗില്‍ വിഷയം പരിഗണനയ്ക്ക് വന്നു. അടുത്ത തിങ്കളാഴ്ച ഇരു കക്ഷികളോടും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.
പ്ലസ് വണ്‍, പ്ലസ് ടു സീറ്റുകളിലെ കോഴ്സ് ഫീയായ ഒരു ലക്ഷം രൂപ അടച്ചാലെ എസ്എസ്എല്‍സി കഴിഞ്ഞ കുട്ടികള്‍ക്ക് ടിസി നല്‍കൂ എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗുഡ് ഷെപ്പേര്‍ഡ് സ്കൂള്‍ മാനേജ്മെന്റ്.