
വലപ്പാട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ ഫേസ് ബുക്കിൽ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ പൊലീസ് ആക്റ്റ് 118 എപ്രകാരം കേസ് എടുക്കണം എന്നു പരാതി. മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാൻ ആണ് വലപ്പാട് പൊലീസിൽ പരാതി നൽകിയത്. പൊലീസ് ആക്ട് 118 എ അനുസരിച്ചുള്ള ആദ്യ പരാതിയാണ് ഇത്.
പരാതി പൊലീസ് സ്വീകരിച്ചു. ഫിറോസിനെ അപകീർത്തിപെടുത്താൻ ലക്ഷ്യമിട്ടു വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. ഒരു ഫേസ്ബുക്ക് പ്രൊഫൈലിലെ വ്യക്തിയ്ക്കെതിരെയാണ് പരാതി. അപകീര്‍ത്തിപ്പെടുത്തിയ പോസ്റ്റിന്‍റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.
പൊലീസ് ആക്ട് 118 എയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഈ പരാതിയെന്നതും ശ്രദ്ധേയമാണ്. പൊലീസ് ആക്ട് 118 എ അനുസരിച്ച് പരാതിക്കാരനില്ലെങ്കിൽ പൊലീസിന് സ്വമേധയാ കേസെടുക്കാം. അറസ്റ്റിന് വാറണ്ടോ മജിസ്ട്രേറ്റിന്‍റെ അനുമതിയോ ആവശ്യവുമില്ല. ശിക്ഷയായി മൂന്നു വർഷം വരെ തടവോ, പതിനായിരം രൂപ വരെ പിഴയോ ഇവയൊരുമിച്ചോ ലഭിക്കാം.
വിമർശനങ്ങൾ വകവെക്കാതെയാണ് പൊലീസ് ആക്ട് 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് വിജ്ഞാപനം പുറത്തിറക്കിയതെന്ന് സംസ്ഥാന വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഭരണഘടന നൽകുന്ന അവകാശങ്ങളെ ഹനിക്കുന്നുവെന്ന് കാട്ടി ഐടി ആക്റ്റ് 66എ നേരത്തെ സുപ്രിംകോടതി റദ്ദാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam