
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ. വ്യാജ സർട്ടിഫിക്കറ്റ് വിവാദം ഗൗരവകരമായ കാര്യമാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും എൻ.അരുൺ പറഞ്ഞു. നിഖിൽ തോമസിനെതിരായ പരാതിയിൽ എസ്എഫ്ഐ അല്ല അന്വേഷണം നടത്തേണ്ടത്. പൊലീസ് അന്വേഷണത്തിനൊപ്പം വിദ്യാഭാസ വകുപ്പും അന്വേഷിക്കണം. കാമ്പസിൽ ഏക വിദ്യാർത്ഥി പ്രസ്ഥാനം എന്ന നിലപാട് ശരിയല്ലെന്നും എൻ അരുൺ പറഞ്ഞു.
കാമ്പസുകളിൽ അക്രമ രാഷ്ട്രീയം ഒഴിവാക്കണം. പി.എം ആർഷോക്കെതിരെയുള്ള നിമിഷയുടെ പരാതി നിലനിൽക്കുന്നുണ്ട്. പിൻവലിച്ചെന്ന പ്രചാരണം ശരിയല്ലന്നും എൻ അരുൺ കൂട്ടിച്ചേർത്തു. അതിനിടെ, എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു രംഗത്തെത്തി. നിഖിലിനായി സിപിഎം നേതാവ് ശുപാർശ ചെയ്തിരുന്നു. അയാളുടെ പേര് വെളിപ്പെടുത്താൻ തയ്യാറല്ല. പേര് പറയാത്തത് അയാളുടെ രാഷ്ട്രീയ ഭാവി പോകും എന്നതിനാലാണെന്നും ഹിലാൽ ബാബു വിശദമാക്കി. നിഖിലിന് എതിരെ കോളേജ് മാനേജ്മെന്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വ്യാജ ഡിഗ്രിയിൽ നടപടികളുമായി മുന്നോട്ട് പോകുകയാണ് കോളേജും സർവ്വകലാശാലയും. കേരള സർവ്വകലാശാല കലിംഗ സർവ്വകലാശാലക്ക് മെയിൽ അയച്ചിട്ടുണ്ട്. നിഖിൽ ഹാജരാക്കിയ മുഴുവൻ രേഖകളുടെ പകർപ്പും കൈമാറി. നിജസ്ഥിതി അറിയിക്കണമെന്ന് കേരള സർവ്വകലാശാല അറിയിച്ചു. അതേസമയം,നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടും ചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും പി അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും. നിഖിൽ പാർട്ടി അംഗമാണെന്നും വിഷയം ജില്ല കമ്മിറ്റി ചർച്ച ചെയ്യുമെന്നും അരവിന്ദാക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ആലപ്പുഴ സിപിഎമ്മിലെ അച്ചടക്ക നടപടി: പ്രതികരിക്കാതെ എംവി ഗോവിന്ദൻ, വ്യാജ ഡിഗ്രിയിലും മൗനം