
എറണാകുളം:റോഡ് ക്യാമറ പദ്ധതിയിൽ കോടതി അനുമതി ഇല്ലാതെ കരാറുകാർക്ക് പണം നൽകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്യാമറ ഇടപാടിൽ അടിമുടി അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ചു ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയിലാണു ഹൈക്കോടതി നിർദേശം. കോടതി നിർദേശം സര്‍ക്കാരിന് തിരിച്ചടിയാണ്.കരാറുകാര്‍ക്ക് പണം നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനി കോടതി ഇടപെടലോടുകൂടി മാത്രമേ തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യാനാകൂ. കരാറുകാര്‍ക്ക് പണം നല്‍കണമെങ്കില്‍ ഈ കേസുമായി ബന്ധപ്പെട്ട കോടതിയുടെ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കണം.എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട വിശദമായ സത്യവാങ്മൂലം നല്‍കാനുള്ള അവസരം ഹര്‍ജിക്കാര്‍ക്ക് നല്‍കിയ ഹൈക്കോടതി.ഇതിനായി രണ്ടാഴ്ച സമയം നല്‍കി. മൂന്നാഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും. സര്‍ക്കാര്‍ കോടികള്‍ അനാവശ്യമായി ചെലവഴിച്ചു, ഇഷ്ടക്കാര്‍ക്ക് കരാറുകള്‍ നല്‍കി തുടങ്ങിയുള്ള നിരവധി അഴിമതിയാരോപണങ്ങളാണ് എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്.
വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യമായെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.കരാറുകാര്‍ക്ക് പണം കൊടുക്കുന്നത് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നു.മുഖ്യമനത്രിയുടെ അടുപ്പക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേട്ടമുണ്ടാക്കാനുള്ള തട്ടിപ്പ് പദദ്ധതിയിലെ ക്രമക്കേട് ഹൈക്കോടതിയില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam