പൊലീസ് കേസിൽ അകപ്പെട്ട് ജയിലിലായ ഭർത്താവിനെ ജ്യാമത്തിലിറക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. അടൂര്‍ പഴകുളം സ്വദേശി അബ്ദുള്‍ റഹ്മാനെതിരെയാണ് പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തത്. ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതിയിൽ പറയുന്നു.
പൊലീസ് കേസിൽ അകപ്പെട്ട് ജയിലിലായ ഭർത്താവിനെ ജ്യാമത്തിലിറക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. സിപിഎം ജില്ലാ സെക്രട്ടറിയുടെ മുൻ ഡ്രൈവറും പാർട്ടി പ്രവർത്തകനുമായിരുന്ന അടൂർ സ്വദേശിക്കെതിരെ ബന്ധുവും പാർട്ടി അംഗവുമായ യുവതി കഴിഞ്ഞ വ്യാഴാഴ്‍ചയാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഒരു വർഷം മുൻപ് ഭർത്താവിനെ കാണാൻ കൊട്ടാരക്കര സബ്‍ജയിലില്‍ എത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിലെത്തിച്ച ശേഷം പ്രതി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി പീഡനം തുടരുകയുമായിരുന്നു.
പിന്നീട് പലതവണയായി ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തു. ഭർത്താവിന്‍റെ കേസ് നടത്തിപ്പിനായി വായ്പയെടുത്ത അഞ്ചു ലക്ഷം രൂപ പ്രതിയെ ഏൽപ്പിച്ചിരുന്നതായും ഇയാൾ ഈ തുക ചില നേതാക്കൾക്ക് കൈമാറിയതായും പരാതിയിലുണ്ട്. മാസങ്ങൾക്ക് മുൻപ് പാർട്ടി നേതൃത്വത്തിനിടക്കം പരാതി നല്‍കിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപടാണുണ്ടായതെന്നും ഇതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും യുവതി പറഞ്ഞു.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതി വനിതാ പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിപിഎം പ്രവർത്തകനായ പ്രതിക്കും ഭാര്യക്കുമെതിരെ കേസെടുത്തതിന് പിന്നാലെ ഇവർ ഒളിലാണ്. അതേസമയം പാർട്ടി നേതൃത്വത്തിന് യുവതി പരാതി നല്‍കിയിട്ടില്ലെന്നും വിഷയം ശ്രദ്ധയിൽപ്പെട്ട ഉടന്‍ പ്രതിയെയും പരാതിക്കാരിയെയും പുറത്താക്കിയിരുന്നതായും സിപിഎം നേതാക്കൾ പറഞ്ഞു.