സത്യപ്രതിജ്ഞ ചടങ്ങിനെതിരെ പരാതി; കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യം

By Web TeamFirst Published May 18, 2021, 11:00 AM IST
Highlights

സത്യപ്രത്യജ്ഞ രാജ്ഭവനിൽ നടത്താൻ നിർദ്ദേശം നൽകണമെന്നും കോടതി സ്വമേധയാ കേസെടുക്കണമെന്നുമാണ് ആവശ്യം. ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ചടങ്ങ് നടത്തുന്നത് നിയമലംഘനമാണെന്നും പരാതിക്കാര്‍ കത്തില്‍ പറയുന്നു 

കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി. കൊവിഡ് പ്രോട്ടകോൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞയ്ക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കണമെന്നാണ് ആവശ്യം. പരാതികൾ വ്യാപകമാകുമ്പോഴും തിരുവന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മറ്റന്നാൾ നടക്കാനുള്ള സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പൊടിപൊടിക്കുകയാണ്.

500 ആളുകൾ എന്നത് വലിയ സംഖ്യയല്ലെന്ന് പറഞ്ഞാണ് കൊവിഡ് അതിതീവ്രവ്യാപന കാലത്തെ സത്യപ്രതിജ്ഞ വിവാദത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിരോധിക്കുന്നത്. സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചകൾ ഇതിനെതിരെ ഉയരുകയാണ്. ഇതിനിടെയാണ് ഹൈക്കോടതിയിലും പരാതികൾ വന്നത്. അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റ് ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവരാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവർക്ക് പരാതി നൽകിയത്. ട്രിപ്പിൾ ലോക് ഡൗൺ ഉള്ള തിരുവനന്തപുരത്ത് 500 ലെറ പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ നിയമ ലംഘനമാണെന്ന് പരാതിക്കാർ പറയുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുത്ത് സത്യപ്രതിജ്ഞ രാജ്ഭവനിൽ നടത്താൻ നിർദ്ദേശം നൽകണമെന്നും 50 ൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കരുതെന്നും പരാതിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!