
തിരുവനന്തപുരം: എം ജി സര്‍വകലാശാലാ പ്രൊ വൈസ്‍ചാന്‍സലറുടെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ഭാര്യയ്ക്ക് കുസാറ്റില്‍ പ്രൊഫസറായി നിയമനം കിട്ടിയെന്ന ഗുരുതര ആരോപണവുമായി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ എം ജി പിവിസിക്കും നിയമനം നല്‍കിയ കുസാറ്റ് വിസിക്കുമെതിരെ അച്ചടക്ക നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റ് കാമ്പയിന്‍ കമ്മിറ്റി ഭാരവാഹികള്‍ ഗവര്‍ണറെ സമീപിച്ചു. പിവിസി ഭാര്യയക്ക് ഒപ്പിട്ട് നല്‍കിയ സര്‍ട്ടിഫിക്കറ്റടക്കം വിതരണം ചെയ്താണ് ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തിയത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന്‍റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം വന്‍ വിവാദമായതിന് പിന്നാലെയാണ് അടുത്ത ആരോപണം ഉയരുന്നത്. എം ജി സര്‍വകലാശാലാ പ്രൊ വൈസ്‍ചാന്‍സലര്‍ ഡോ സി ടി അരവിന്ദ് കുമാറിന്‍റെ ഭാര്യ ഡോ കെ ഉഷയ്ക്ക് കുസാറ്റില്‍ നല്‍കിയ പ്രൊഫസര്‍ നിയമനമാണ് വിവാദത്തിലായിരിക്കുന്നത്. ഭര്‍ത്താവായ പിവിസി ഒപ്പിട്ട് നല്‍കിയ വ്യാജ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് കുസാറ്റില്‍ ഉഷയെ പ്രൊഫസറായി നിയമിച്ചതെന്നാണ് ആരോപണം.
ഉയര്‍ന്ന അക്കാദമിക് യോഗ്യതകളും അധ്യാപന പരിചയവും ഉള്ളവരെ ഒഴിവാക്കിയാണ് ഉഷയ്ക്ക് നിയമനം നല്‍കിയതെന്നാണ് ആരോപണം. കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ഉഷ 13 വര്‍ഷത്തെ അധ്യപന പരിചയമുണ്ടെന്ന സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തത്. പ്രൊജക്ടില്‍ ജോലി ചെയ്ത അതേ കാലയളവില്‍ ഗസ്റ്റ് അധ്യാപന പരിചയം നേടിയതായ സര്‍ട്ടിഫിക്കറ്റാണ് പിവിസി നല്‍കിയത്. യു ജി സി ചട്ടങ്ങള്‍ ലംഘിച്ച് താല്‍ക്കാലിക പ്രൊജക്ട് ഉദ്യോഗസ്ഥയ്ക്ക് ഗൈഡ്ഷിപ്പ് നല്‍കിയത് തെറ്റാണെന്നും ആര്‍ എസ് ശശികുമാറും ഷാജര്‍ ഖാനും ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam