കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാൻ നീക്കമെന്ന് പരാതി

By Web TeamFirst Published Apr 16, 2021, 7:10 AM IST
Highlights

യുജിസി എച്ച്ആർഡി സെന്ററിൽ അസിസ്റ്റർ ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്കാണ് ഇന്റർവ്യൂ. ഇന്ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന ഇന്‍റർവ്യു നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണ്ണർക്കും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും കത്ത് നൽകി.
 

കണ്ണൂർ: പെരുമാറ്റച്ചട്ടം നിലനിൽക്കെ, കണ്ണൂർ സർവകലാശാലയിൽ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ ചട്ടങ്ങൾ മറികടന്ന് നിയമിക്കാൻ നീക്കമെന്ന് പരാതി. യുജിസി എച്ച്ആർഡി സെന്ററിൽ അസിസ്റ്റർ ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്കാണ് ഇന്റർവ്യൂ. ഇന്ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന ഇന്‍റർവ്യു നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണ്ണർക്കും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും കത്ത് നൽകി.

2020 ജൂണ്‍ മുപ്പതിനാണ് കണ്ണൂർ സർവ്വകലാശാല എച്ച് ആർഡി സെന്‍ററിലെ അസിസ്റ്റന്‍റ് ഡയറക്ടർ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ചആർഡി സെന്‍ററിലെ തസ്തികകൾ താൽക്കാലികമാണെങ്കിലും അസി.ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർവകലാശാലയ്ക്കു സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു. ഡയറക്ടറുടെ തസ്തികയിൽ നിയമനം നടത്താതെയാണ് അസി.ഡയറക്ടറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി ഇന്ന് ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേർക്ക് ഇമെയിൽ ആയി അയച്ചിരുന്നു.

കുസാറ്റിൽ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയർന്ന സ്കോർ പോയിന്റ് ഉള്ള പരമാവധി 10 പേരെ ഇന്റർവ്യൂവിനു ക്ഷണിക്കുമ്പോൾ കണ്ണൂരിൽ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാൻ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട്‌ ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്. അക്കാദമിക് മെറിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാം. പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ നിയമനം നടത്തുന്നതു തടയണമെന്നും തിരക്കിട്ടു നടത്തുന്ന ഓൺലൈൻ ഇന്റർവ്യൂ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി പരാതി നൽകിയത്.

ഇന്റർവ്യൂവിനു ഹാജരാവുന്ന ആരെയും കൂടുതൽ മാർക്ക്‌ നൽകി നിയമിക്കുന്നതാണ്‌ കാലിക്കറ്റ്‌, സംസ്കൃത, മലയാളം സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾ വിവാദമാക്കിയത്. കേരളത്തിലെ ഒരു സർവ്വകലാശലയിലെ എച്ച് ആർഡി സെന്‍ററിലും സ്ഥിര നിയമനം ഇല്ലെന്നിരിക്കെ കണ്ണൂരിൽ പ്രത്യേക ഉത്തരവിലൂടെ തസ്തിക സൃഷ്ടിച്ചത് എന്തിനെന്ന ചോദ്യവും പ്രസക്തമാണ്.

click me!