
തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരത്ത് തീരദേശത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. തീര പ്രദേശത്തേക്ക് വരുന്നതിനോ ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനോ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി
സുരേന്ദ്രൻ വ്യക്തമാക്കി. തീരപ്രദേശത്ത് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. പക്ഷേ കൊവിഡ് വൈറസ് പടരുന്നത് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. ഭക്ഷ്യവസ്തുക്കളടക്കമുള്ളഅവശ്യസാധനങ്ങൾ പ്രദേശത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ തീര മേഖലയിൽ കൊവിഡ് രോഗബാധ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. സാമൂഹിക വ്യാപനം സ്ഥിരീകരിച്ച പുല്ലുവിളയിലും പൂന്തുറയിലും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആളുകളിൽ പരിശോധന നടത്തുകയാണ്. രോഗത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രദേശത്ത് തന്നെ ചികിത്സയൊരുക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച 246ൽ 237ഉം സമ്പർക്ക രോഗികളാണ്. പുല്ലുവിളയിൽ 97 പേരെ പരിശോധിച്ചപ്പോൾ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂന്തുറയിൽ 50 പേരിൽ പരിശോധന നടത്തിയപ്പോൾ 26 പേര്‍ക്ക് രോഗബാധ കണ്ടെത്തി. പുതുക്കുറിച്ചിയിൽ 75 സാമ്പിളിൽ 20 ഉം അഞ്ചുതെങ്ങിൽ 83 പേരിൽ 15 പേര്‍ക്കും രോഗബാധ കണ്ടെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam