
ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽക്കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്. പ്രസാദിന്റെ ഭാര്യ ഓമന, പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ കുടിശ്ശികയായതിന്റെ പേരിലാണ് നടപടി. പ്രസാദിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യും എന്നറിയിച്ചാണ് നോട്ടീസ്. രണ്ട് മാസം മുമ്പാണ് തകഴി കുന്നുമ്മ സ്വദേശിയായ കർഷകർ കെ ജി പ്രസാദ് ആത്മഹത്യ ചെയ്തത്.
കൃഷി ഇറക്കാൻ ബാങ്കിൽ നിന്ന് വായ്പ ലഭിക്കാത്തതിനെ തുടർന്നായിരുന്നു പ്രസാദ് ജീവനൊടുക്കിയത്. സംഭവം വിവാദമായതോടെ പ്രസാദിന്റെ കുടുംബത്തിന് വാഗ്ദാനങ്ങളുമായി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമെത്തുകയും ചെയ്തിരുന്നു. വന്നവരെല്ലാം വാഗ്ദാനങ്ങൾ നൽകി മടങ്ങി. എന്നാൽ രണ്ട് മാസത്തിനുള്ളിൽ പ്രസാദിന്റെ വീട്ടുകാരെ തേടി എത്തിയത് ആകെയുള്ള കിടപ്പാടവും ജപ്തി ചെയ്യുമെന്ന നോട്ടീസ്.
പ്രസാദിന്റെ ഭാര്യ ഓമന പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷനിൽ നിന്ന് 2022 ആഗസ്റ്റിൽ 60,000 രൂപ സ്വയം തൊഴിൽ വായ്പ എടുത്തിരുന്നു. 15,000 രൂപയോളം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങിയി. കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു. പാട്ടത്തിനെടുത്ത മൂന്നര ഏക്കറിൽ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ നവംബർ 11 നാണ് പ്രസാദ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. ഭർത്താവ് മരിക്കുന്നതിന് മുമ്പ് ഓമന തൊഴിലുറപ്പ് ജോലി ചെയ്തിരുന്നു. ഇപ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തിലാണ് കുടുംബം കഴിയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam