
തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ എംഎൽഎമാർക്കെതിരായ കേസിൽ തുടർ നടപടി വിശദമായ പരിശോധനക്ക് ശേഷം മതിയെന്ന് നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനം. തുടർനടപടിക്ക് അനുമതി തേടിയുള്ള പൊലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല. അതേസമയം, അനുമതി നൽകിയാൽ നിയമപരമായി നേരിടാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. എംഎൽഎമാരുടെ മൊഴി എടുക്കാനും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി മഹസർ തയ്യാറാക്കാനും ആയിരുന്നു പൊലീസ് അനുമതി തേടിയത്. എന്നാൽ തുടർ നടപടി വിശദമായ പരിശോധനക്ക് ശേഷം മതിയെന്നാണ് നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്.
ബുധനാഴ്ച സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിലെ തുടർനടപടിക്കാണ് മ്യൂസിയം പൊലീസ് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടിയത്. സ്പീക്കറുടെ ഓഫീസിന് മുന്നിലെത്ത് മഹസ്സർ തയ്യാറാക്കണമെന്നായിരുന്നു ആവശ്യം. സമ്മേളനം നടക്കുന്നതിനാൽ പ്രതിപ്പട്ടികയിലുള്ള എംഎൽഎമാരുടേയും സാക്ഷികളായ എംഎൽഎമാരുടേയും ഉദ്യോഗസ്ഥരുടേയും മൊഴി എടുക്കാനും അനുമതി ചോദിച്ചിരരുന്നു. സഭാടിവിയുടേയും സഭാ മന്ദിരത്തിലെ സിസിടിവിയിലെ ദൃശ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സഭ നടത്തിക്കൊണ്ട് പോകാൻ ഒട്ടും പറ്റാത്ത അസാധാരണ സ്ഥിതിക്കൊടുവിൽ സമ്മേളനം വെട്ടിച്ചുരുക്കി പിരിയുകയായിരുന്നു. ഈ മാസം 30 വരെ നിശ്ചയിച്ചിരുന്ന പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണ് നേരത്തെ അവസാനിപ്പിക്കേണ്ടി വന്നത്. ആകെ 21 ദിവസം മാത്രമാണ് സമ്മേളനം നടന്നത്. ആകെ എട്ട് ബില്ലുകള്‍ മാത്രമാണ് പാസാക്കപ്പെട്ടത്. 2022-ലെ കേരള പഞ്ചായത്ത് രാജ് ബില്‍, 2022-ലെ കേരള മുനിസിപ്പിലാറ്റി ബില്‍, 2021-ലെ കേരള പൊതുജനാരോഗ്യ ബില്‍ എന്നിവയാണ് പാസാക്കപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam