തൃശൂരില്‍ ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് കോണ്‍ഗ്രസില്‍ വീണ്ടും തമ്മില്‍തല്ലും പരസ്യമായ ആരോപണങ്ങളും തലപൊക്കുന്നത്.
തൃശ്ശൂർ: തൃശ്ശൂരിൽ സ്ഥാനാര്‍ത്ഥിപട്ടികയെ ചൊല്ലി കോണ്‍ഗ്രസില്‍ പരസ്യ പോര്. പലവിധ പ്രലോഭനങ്ങള്‍ക്കും വഴങ്ങിയാണ് ഡിസിസി പ്രസിഡൻറ് എം.പി.വിൻസൻ്റ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതെന്ന ആരോപണവുമായി മുതിര്‍ന്ന നേതാവും മുൻ മന്ത്രിയുമായ കെ.പി.വിശ്വനാഥൻ രംഗത്ത് എത്തി. .എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമെന്ന് ഡിസിസി പ്രസിഡൻ്റ് പ്രതികരിച്ചു.
തൃശൂരില്‍ ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് കോണ്‍ഗ്രസില്‍ വീണ്ടും തമ്മില്‍തല്ലും പരസ്യമായ ആരോപണങ്ങളും തലപൊക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിമതരായി മത്സരിക്കുന്നവരെല്ലാം പാർട്ടിയുടെ പടിക്ക് പുറത്തെന്ന ഡിസിസി പ്രസിഡൻറിൻ്റ് താക്കീത് വന്നതിനു പിറകെയാണ് മുതിര്‍ന്ന നേതാവ് കെ.പി.വിശ്വനാഥൻ പരസ്യവിമര്‍ശനവുമായി രംഗത്ത് വന്നത്.
കെപിസിസിയുടെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഡിസിസി പ്രസിഡൻ്റ് പ്രവർത്തിക്കുന്നത്. ഇതു മൂലം എ ഗ്രൂപ്പിന് പല സീറ്റുകളും നഷ്ടപ്പെട്ടു. ഇക്കാര്യത്തെ കുറിച്ച് മുതിര്‍ന്ന നേതാവായ തന്നോട് സംസാരിക്കാൻ പോലും പ്രസിഡൻ്റ് തയ്യാറായില്ലെന്നും കെ.പി.വിശ്വനാഥൻ കുറ്റപ്പെടുത്തി. ഇത്രയും മോശമായൊരു ഡിസിസി അധ്യക്ഷൻ തൃശ്ശൂരിൽ ഉണ്ടായിട്ടില്ലെന്നും കെ.പി.വിശ്വനാഥൻ പറയുന്നു.
എന്നാല്‍ വിജയസാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിര്‍ണയത്തില്‍ മാനദണ്ഡമാക്കിയതെന്ന് ഡിസിസി പ്രസിഡൻ് വിൻസൻ്റ് പ്രതികരിച്ചു. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രമുളളപ്പോള്‍ നടക്കുന്ന പരസ്യ പോര് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോയെന്ന് ആശങ്ക നേതൃത്വത്തിനുണ്ട്. ഇക്കാര്യത്തില്‍ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ കെപിസിസി നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്.