മഹാരാജാസിലെ സംഘ‌‌ർഷം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്,'പരിക്കേറ്റവരെ ആംബുലൻസിൽ കയറി എസ്എഫ്ഐക്കാർ മർദിച്ചു'; പരാതി

Published : Jan 18, 2024, 04:31 PM IST
മഹാരാജാസിലെ സംഘ‌‌ർഷം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്,'പരിക്കേറ്റവരെ ആംബുലൻസിൽ കയറി എസ്എഫ്ഐക്കാർ മർദിച്ചു'; പരാതി

Synopsis

എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സില്‍ കയറി പരിക്കേറ്റവരെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

കൊച്ചി:എറണാകുളം മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെയും കെഎസ്‍യു പ്രവര്‍ത്തകനെയും ആംബുലന്‍സില്‍ കയറി എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സില്‍ കയറി പരിക്കേറ്റവരെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണം നടത്തിയത് എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. പൊലീസുകാരുടെ സാന്നിധ്യത്തിലാണ് ആംബുലന്‍സില്‍ കയറി മര്‍ദിക്കുന്നത്. പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനായ ബിലാലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സിലേക്ക്  രണ്ടുപേര്‍ അതിക്രമിച്ച് കയറുന്നതും പിന്നീട് ക്രൂരമായി മര്‍ദിക്കുന്നതിന്‍റെയും നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ആക്രമണത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന കെഎസ്‍യു പ്രവര്‍ത്തകന്‍ അമലിനും മര്‍ദനമേറ്റു.

ആംബുലന്‍സിനുള്ളില്‍ വെച്ച് പൊലീസുകാരന്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആക്രമണം തുടരുകയായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനായ നന്ദകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള ബിലാല്‍ ആരോപിച്ചു. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ഫ്രറ്റേണിറ്റി,കെഎസ്‍യു പ്രവര്‍ത്തകര്‍ ആരോപിച്ചു.രാത്രിയിലെ ആക്രമണ സംഭവത്തിന് പിന്നാലെ കോളേജില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വലിയരീതിയിലുള്ള സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയിലാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാലിനും കെഎസ്‍യു പ്രവര്‍ത്തകന്‍ അമലിനും പരിക്കേല്‍ക്കുന്നത്. ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അവിടെനിന്നും ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സിലേക്ക് അതിക്രമിച്ച് കയറി മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആശുപത്രിയുടെ ചില്ല് അടിച്ചുപൊളിച്ച സംഭവം അടക്കം ഉണ്ടായെന്നും ആരോപണമുണ്ട്.ഇതിനിടെ, എറണാകുളം മഹാരാജാസ് കോളേജിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെയുണ്ടായ കൊലപാതക ശ്രമത്തിന് പിന്നാലെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ്  കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  എസ്എഫ്‌ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത് കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് ആരോപണം. 

അതേസമയം, എസ്എഫ്‌ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ 15 പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ഒരു വനിതാ വിദ്യാർത്ഥി അടക്കമുള്ളവര്‍ക്കെതിരെ വധശ്രമം അടക്കം ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ പ്രതികളായവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടാലുടന്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. 

ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കുത്തേറ്റ നാസര്‍ അബ്ദുള്‍ റഹ്മാന്‍ നാടകോത്സവത്തിന്‍റെ ചുമതലക്കാരനാണ്. രാത്രി 11.30ന് നാടക പരിശീലനത്തിന് ശേഷം ഇറങ്ങുമ്പോഴാണ് സംഘര്‍ഷമുണ്ടായതും നാസറിന് കുത്തേല്‍ക്കുകയും ചെയ്തത്. വടി വാളും ബിയർ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം.അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിലുളളത്.  14 പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തമീം റഹ്മാന്‍ പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തകനായ അമല്‍ ടോമി, ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എസ്എഫ്‌ഐ ആരോപിച്ചു.
 

'എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരുടെ കെഎസ് യു-ഫ്രട്ടേണിറ്റി സംഘം', ആരോപണവുമായി യൂണിയൻ ചെയർമാൻ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്ര വിവരാവകാശ കമ്മീഷണറായി പി ആർ രമേശ്, പദവിയിലെത്തുന്ന ആദ്യ മലയാളി
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാനുള്ള സംവിധാനങ്ങൾ എന്തൊക്കെ? അറിയേണ്ടതെല്ലാം