
കോഴിക്കോട്;സിപിഎം കോഴിക്കോട് ജില്ല സെക്രട്ടേറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ്ജ് എം തോമസിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. പോക്സോ കേസ് പ്രതികളെ രക്ഷിക്കാൻ പൊലീസുമായി ജോർജ്ജ് എം തോമസ് ഒത്തുകളിച്ചെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ കുറ്റപ്പെടുത്തി. ഗുരുതര സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ജോർജ് എം തോമസിനെ ഒരു വർഷത്തേക്ക് സിപിഎം സസ്പെന്‍ഡ് ചെയ്തതിന് തൊട്ടുപുറകേയാണ് പോക്സോ കേസ് ആരോപണമുയരുന്നത്.
തിരുവമ്പാടി എംഎൽഎ ആയിരുന്ന സമയത്ത് കൊടിയത്തൂരിലെ ഒരു പ്രവാസി വ്യവസായി ഉൾപ്പെട്ട പോക്സോ കേസ് ജോർജ് എം തോമസ് അട്ടിമറിച്ചെന്നാണ് ആരോപണം.. വയനാട്ടിലെ റിസോർട്ടിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത് സിപിഎം കുടുംബാംഗമായ പെൺകുട്ടി. വ്യവയായിയുൾപ്പെടെയുളള പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും പൊലീസുമായി ജോർജ്ജ് എം തോമസ് ഒത്തുകളിച്ചെന്നാണ് ആരോപണം. പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് കേസ് ഒത്തുതീർപ്പാക്കിയെന്നുമുളള ഗുരുതര ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്
ക്വാറി , ക്രഷർ മാഫിയയുമായുളള ബന്ധം, അനധികൃത സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ പരാതിയിന്മേൽ കഴിഞ്ഞ ദിവസമാണ് ജോർജ്ജ് എം തോമസിനെ സിപിഎം സസ്പെന്‍റ് ചെയ്തത്. ആരോപണങ്ങൾ അന്വേഷിച്ച പാർട്ടി രണ്ടംഗ കമ്മീഷൻ, പോക്സോ ആരോപണത്തിലും കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. നടപടിയെക്കുറിച്ചോ, ആരോപണങ്ങളേക്കുറിച്ചോ പരസ്യപ്രതികരണത്തിനില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. ജോർജ് എം തോമസിനെതിരെയുളള നടപടി പരസ്യപ്പെടുത്തിയാൽ കൂടുതൽ ആരോപണങ്ങൾ പുറത്തുവരുമെന്ന് പാർട്ടി നേതൃത്വത്തിന് വിവരമുണ്ട്. ആരോപണ വിധേയനായ ജോർജ്ജ് എം തോമസിനെതിരെ പൊലീസ് നടപടിയാവശ്യപ്പെട്ട് തിരുവമ്പാടിയിൽ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയും കോൺഗ്രസ് പ്രവർത്തകരും വ്യാപക പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam